തിരുവനന്തപുരം: മാസപ്പടി വിവാദത്തിൽ 96 കോടി രൂപയാണ് മുഖ്യമന്ത്രി അടക്കം വാങ്ങിയത് എന്ന ആരോപണവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. വിജിലൻസും ലോകായുക്ത അടക്കമുള്ള സർക്കാരിന്റെ ഏജൻസികൾ നോക്കുകുത്തികളാണെന്നും സുരേന്ദ്രൻ പറഞ്ഞു. സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ബിജെപി പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും കേന്ദ്ര ഏജൻസികളെ സമീപിക്കുമെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.’96 കോടി രൂപയാണ് മുഖ്യമന്ത്രിയും യു.ഡി.എഫ്. നേതാക്കളടക്കം മാസപ്പടിയായി വാങ്ങിയിരിക്കുന്നത്. എൽ.ഡി.എഫിന്റേയും യു.ഡി.എഫിന്റേയും നേതാക്കൾ, മുഖ്യമന്ത്രി, അന്നത്തെ പ്രതിപക്ഷ നേതാവ് അടക്കം പ്രമുഖരായിട്ടുള്ള നേതാക്കളാണ് മാസപ്പടി വിവാദത്തിൽ കുടുങ്ങിയിട്ടുള്ളത്. വിജിലൻസോ ലോകായുക്തയോ സക്കാരിന്റെ അന്വേഷണ ഏജൻസികളോ നോക്കുകുത്തികളാകുന്നു’- കെ സുരേന്ദ്രൻ ആരോപിച്ചു. ‘കോടിക്കണക്കിന് രൂപ അനധികൃതമായി കരിമണൽ കമ്പനിയിൽ നിന്ന് മുഖ്യമന്ത്രി എന്തിന് വാങ്ങി. അദ്ദേഹത്തിന്റെ മകൾ മാത്രമല്ല അദ്ദേഹത്തിന്റെ പേരും പലയിടത്തായി ആദായ നികുതി വകുപ്പിന്റെ റിപ്പോർട്ടിൽ പരാമർശിക്കപ്പെട്ടിരിക്കുന്നു. എന്തു സൗജന്യമാണ് മുഖ്യമന്ത്രി കരിമണൽ കമ്പനിക്ക് ചെയ്തു കൊടുത്തിട്ടുള്ളത്. എന്തിനുവേണ്ടിയാണ് രമേശ് ചെന്നിത്തല, പി.കെ. കുഞ്ഞാലിക്കുട്ടി അടക്കമുള്ള പ്രതിപക്ഷ നേതാക്കൾക്ക് കമ്പനി പണം നൽകിയത്. ഇക്കാര്യത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ബിജെപി നിയമനടപടിപകളും പ്രക്ഷോഭങ്ങളും ആരംഭിക്കും- കെ. സുരേന്ദ്രൻ പറഞ്ഞു.