ബെംഗളൂരു∙ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബിനീഷ് കോടിയേരിക്ക് ആശ്വാസം. കേസിൽ വിചാരണക്കോടതി നടപടികൾക്ക് ഹൈക്കോടതി ഇടക്കാല സ്റ്റേ അനുവദിച്ചു. ലഹരിക്കടത്ത് കേസിൽ പ്രതി അല്ലാത്തതിനാൽ കള്ളപ്പണം വെളുപ്പിക്കൽ കേസ് പ്രഥമദൃഷ്ട്യാ നിലനിൽക്കില്ലെന്നാണ് കേസ് പരിഗണിച്ച ജസ്റ്റിസ് ഹേമന്തിന്റെ നിരീക്ഷണം. ഇതോടെ ബിനീഷ് സമർപ്പിച്ചിരിക്കുന്ന ഹർജിയിൽ അന്തിമവാദം തീരുന്നതു വരെ വിചാരണക്കോടതിയിൽ ഹാജരാകേണ്ടതില്ലെന്നും കോടതി അറിയിച്ചു. ലഹരിക്കേസിൽ താൻ പ്രതി അല്ലാത്തതിനാൽ ഇഡി അന്വേഷിക്കുന്ന കേസ് തള്ളണമെന്ന് ആവശ്യപ്പെട്ട് ബിനീഷ് ബെംഗളൂരു സിറ്റി സെഷൻസ് കോടതിയെ സമീപിച്ചിരുന്നു. ഇത് ജൂൺ 16ന് വിചാരണക്കോടതി തള്ളി. ഇതു ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.
ലഹരിമരുന്ന് ഇടപാട് നടത്തിയതിന് 2020ൽ കൊച്ചി വെണ്ണല സ്വദേശി അനൂപ് മുഹമ്മദ്, തിരുവില്വാമല സ്വദേശി റിജേഷ് രവീന്ദ്രൻ, കന്നഡ സീരിയൽ നടി ഡി.അനിഖ എന്നിവരെ നർകോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻസിബി) ബെംഗളൂരുവിൽനിന്ന് അറസ്റ്റ് ചെയ്തിരുന്നു. തന്റെ ‘ബോസ്’ ബിനീഷാണെന്ന് അനൂപ് വെളിപ്പെടുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഇഡി റജിസ്റ്റർ ചെയ്ത കേസിലെ നാലാം പ്രതിയാണ് ബിനീഷ്. 2020ൽ അറസ്റ്റിലായ ബിനീഷിന് ഒരു വർഷത്തെ വിചാരണത്തടവിനു ശേഷം ജാമ്യം ലഭിച്ചിരുന്നു.