ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയും സൗദി അറേബ്യ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ അൽ സൗദും തമ്മിൽ കൂടിക്കാഴ്ച നടത്തി. വിവിധ മേഖലകളിൽ തന്ത്രപ്രധാന സഹകരണം മെച്ചപ്പെടുത്താൻ ചർച്ചയിൽ ധാരണയായി.2019ൽ മോദി സൗദി സന്ദർശിച്ച വേളയിൽ രൂപം നൽകിയ സ്ട്രാറ്റജിക് പാർട്ണർഷിപ്പ് കൗൺസിലിന്റെ ആദ്യ യോഗമായിരുന്നു ഇന്നലെ രാവിലെ 11ന് ഡൽഹിയിലെ ഹൈദരാബാദ് ഹൗസിൽ നടന്നത്. കൗൺസിലിന്റെ ഭാഗമായ രാഷ്ട്രീയ, സുരക്ഷ, സാമൂഹിക, സാംസ്കാരിക സഹകരണ സമിതിയും സാമ്പത്തിക, നിക്ഷേപ സഹകരണ സമിതിയും യോഗം ചേർന്നു.
സൗദി അറേബ്യയുടെ ഏറ്റവും വലിയ രണ്ടാമത്തെ വ്യാപാര പങ്കാളിയാണ് ഇന്ത്യ. ഗണ്യമായ അളവിൽ എണ്ണ ഇറക്കുമതി ചെയ്യുന്നതിനാൽ ഊർജ മേഖലയിൽ ശക്തമായ പങ്കാളിത്തമുണ്ട്.വ്യാപാരം, ഗ്രിഡ് കണക്റ്റിവിറ്റി, പുനരുപയോഗ ഊർജം, ഭക്ഷ്യസുരക്ഷ, അർദ്ധചാലകങ്ങളുടെ നിർമ്മാണം തുടങ്ങിയ മേഖലകളിൽ ഉഭയകക്ഷി സഹകരണത്തിനുള്ള സാധ്യതകൾ ചർച്ചയായെന്ന് വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി അറിയിച്ചു.ഇന്ത്യയ്ക്ക് ഏറ്റവും അടുപ്പമുള്ള മുഖ്യ നയതന്ത്ര പങ്കാളികളിൽ ഒന്നാണ് സൗദി അറേബ്യയെന്ന് കൂടിക്കാഴ്ചയ്ക്കുശേഷം പ്രധാനമന്ത്രി മോദി പറഞ്ഞു. ഇന്ത്യ-സൗദി പങ്കാളിത്തം മേഖലയുടെ സുസ്ഥിരതയ്ക്കും ലോകക്ഷേമത്തിനും നിർണായകമാണെന്നും കാലം മാറുന്നതിനുസരിച്ച് തങ്ങൾ ബന്ധങ്ങൾക്ക് പുതിയ മാനം നൽകുന്നുവെന്നും അദ്ദേഹം പറഞ്ഞു. ജി-20 ഉച്ചകോടിയുടെ ഭാഗമായി കഴിഞ്ഞ ദിവസം ഇന്ത്യ-മധ്യേഷ്യ-യൂറോപ്പ് സാമ്പത്തിക ഇടനാഴിയിൽ ഒപ്പുവെച്ച രാജ്യങ്ങളിലൊന്നാണ് സൗദി അറേബ്യ. മുഹമ്മദ് ബിൻ സൽമാൻ അതിൽ പങ്കെടുക്കുകയും ചെയ്തിരുന്നു.ഇന്നലെ രാവിലെ 10 മണിക്ക് രാഷ്ട്രപതി ഭവനിൽ ആചാരപരമായ സ്വീകരണം നൽകി. വൈകിട്ട് 6.30ന് രാഷ്ട്രപതി ഭവനിൽ രാഷ്ട്രപതി ദ്രൗപദി മുർമുവുമായി കൂടിക്കാഴ്ച നടത്തിയശേഷം സൗദിയിലേക്ക് മടങ്ങി.