
തിരുവനന്തപുരം: ആരോഗ്യവകുപ്പിൽ കഴിഞ്ഞ പത്ത് വർഷത്തിനിടെ നടന്ന എല്ലാ പ്രധാന പർച്ചേസുകളിലും സമഗ്രമായ വകുപ്പ് തല അന്വേഷണം നടത്താൻ തീരുമാനിച്ചതായി ആരോഗ്യമന്ത്രി കെ. മുരളീധരൻ അറിയിച്ചു. മെഡിക്കൽ കോളജുകളിലും സർക്കാർ ആശുപത്രികളിലും കോടിക്കണക്കിന് രൂപ ചെലവഴിച്ച് വാങ്ങിയ ഉപകരണങ്ങൾ വർഷങ്ങളായി ഉപയോഗിക്കാതെ കിടക്കുന്നതായി ലഭിച്ച പരാതികളും നേരിട്ടുള്ള പരിശോധനകളിൽ കണ്ടെത്തിയ വിവരങ്ങളും അടിസ്ഥാനമാക്കിയാണ് നടപടി. അന്വേഷണത്തെ രാഷ്ട്രീയവൽക്കരിക്കരുതെന്നും മന്ത്രി അഭ്യർഥിച്ചു.
സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ ആശുപത്രികളിൽ ആവശ്യമായ ജീവനക്കാരെ നിയമിക്കാനും മരുന്നുകൾ വാങ്ങാനും ബുദ്ധിമുട്ട് അനുഭവപ്പെടുമ്പോൾ ഇത്രയും വലിയ തോതിൽ ഉപകരണങ്ങൾ വാങ്ങിയത് എന്തിനാണെന്ന് പരിശോധിക്കേണ്ടതുണ്ടെന്ന് മന്ത്രി പറഞ്ഞു. കമ്മീഷൻ ലക്ഷ്യമിട്ടുള്ള പർച്ചേസുകൾ നടന്നെന്ന ആക്ഷേപങ്ങളിലും വ്യക്തത വരുത്തുകയാണ് അന്വേഷണത്തിന്റെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.

മൊബൈൽ മോർച്ചറികൾ, ഓട്ടോക്ലേവ് മെഷീനുകൾ, ഓക്സിജൻ കോൺസൻട്രേറ്ററുകൾ തുടങ്ങി കോടികൾ വിലമതിക്കുന്ന നിരവധി ഉപകരണങ്ങൾ ഉപയോഗശൂന്യമായി കിടക്കുന്നതായി ഇതിനകം കണ്ടെത്തിയിട്ടുണ്ട്. പ്ലാൻ ഫണ്ട് ഉപയോഗിച്ച് നടത്തിയ എല്ലാ പർച്ചേസുകളും, കേന്ദ്ര പദ്ധതിയായ പി.എം.എസ്.എസ്.വൈ ഫണ്ടിൽ നിന്നുള്ള വാങ്ങലുകളും, കോവിഡ് കാലത്ത് കേന്ദ്ര സർക്കാർ വിതരണം ചെയ്ത ഉപകരണങ്ങൾ പ്രവർത്തിപ്പിക്കാതെ സൂക്ഷിച്ചിരിക്കുന്ന സംഭവങ്ങളും അന്വേഷണ പരിധിയിൽ ഉൾപ്പെടും.
സർക്കാർ അധികാരത്തിലെത്തിയതിന് പിന്നാലെ വിവിധ ഭാഗങ്ങളിൽ നിന്ന് ഇത്തരം പരാതികൾ ലഭിച്ചിരുന്നെങ്കിലും, അടുത്തിടെ വയനാട് മെഡിക്കൽ കോളജ് സന്ദർശിച്ചപ്പോൾ നേരിൽ കണ്ട സാഹചര്യം അന്വേഷണത്തിന് ആക്കം കൂട്ടിയെന്ന് മന്ത്രി പറഞ്ഞു. അവിടെ മൊബൈൽ മോർച്ചറികൾ ഉൾപ്പെടെ കോടികളുടെ ഉപകരണങ്ങൾ ഗോഡൗണിൽ ഉപയോഗിക്കാതെ കിടക്കുന്നതായും, കാലപ്പഴക്കം മൂലം പലതും ഇനി ഉപയോഗിക്കാൻ കഴിയുമോ എന്നതിൽ പോലും സംശയമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
തിരുവനന്തപുരം മെഡിക്കൽ കോളജിലെ സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിന് മുന്നിൽ ഒരു ഓട്ടോക്ലേവ് മെഷീൻ മഴയും വെയിലും ഏറ്റ് നശിച്ചുകൊണ്ടിരിക്കുകയാണെന്നും, തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ കോവിഡ് കാലത്ത് ലഭിച്ച രണ്ട് ഓക്സിജൻ കോൺസൻട്രേറ്ററുകൾ പ്രവർത്തനസജ്ജമല്ലാതെ കിടക്കുകയാണെന്നും മന്ത്രി പറഞ്ഞു. ലക്ഷങ്ങൾ ചെലവഴിച്ച് ഓക്സിജൻ വാങ്ങേണ്ടിവരുന്ന സാഹചര്യത്തിൽ ഇത്തരം ഉപകരണങ്ങൾ ഉപയോഗിക്കാതെ നശിക്കുന്നത് ഗുരുതരമായ വീഴ്ചയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പേരൂർക്കട ജില്ലാ മാതൃകാ ആശുപത്രിയിൽ സ്ഥാപിച്ച 100 കെവി സോളാർ പ്ലാന്റ് ഇതുവരെ വൈദ്യുതി ഗ്രിഡുമായി ബന്ധിപ്പിച്ചിട്ടില്ലെന്നും, വാങ്ങിയ ജനറേറ്ററും പ്രവർത്തനസജ്ജമാക്കാതെ വർഷങ്ങളായി കിടക്കുകയാണെന്നും മന്ത്രി ഉദാഹരണമായി ചൂണ്ടിക്കാട്ടി.
വകുപ്പ് തല അന്വേഷണത്തിലൂടെ സംസ്ഥാനത്തെ 14 ജില്ലകളിലുമുള്ള സമാന സംഭവങ്ങൾ കണ്ടെത്തുമെന്നും, അന്വേഷണ റിപ്പോർട്ടിന് ശേഷം സാമ്പത്തിക ക്രമക്കേടുകൾ ധനകാര്യവകുപ്പും പരിശോധിക്കുമെന്നും മന്ത്രി അറിയിച്ചു. ക്രമക്കേടുകൾ കണ്ടെത്തുന്ന പക്ഷം കേസ് വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയ്ക്ക് കൈമാറുമെന്നും അദ്ദേഹം വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.


