അജ്മാൻ: ഒട്ടേറെ പ്രവാസികൾ ജോലി ചെയ്യുന്ന യുഎഇയിലെ അജ്മാനിലുള്ള മാർക്കറ്റിൽ വൻ തീപിടുത്തം. ബുധനാഴ്ച വൈകീട്ട് 6.30 ഓടെ എമിറേറ്റിലെ ഇറാനിയൻ സൂക്കിലാണ് തീപിടിത്തമുണ്ടായത്. മൂന്ന് മണിക്കൂറിനുള്ളിൽ തീ നിയന്ത്രണ വിധേയമാക്കിയിട്ടുണ്ടെന്നും ആളപായമൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും അജ്മാൻ പോലീസ് കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ ഷെയ്ഖ് സുൽത്താൻ ബിൻ അബ്ദുല്ല അൽ നുയിമി പറഞ്ഞു.
കോവിഡ് -19 സുരക്ഷാ നടപടികൾ കാരണം നാല് മാസമായി സൂക്ക് അടച്ചിരിക്കുകയായിരുന്നു. പോലീസ് കെട്ടിടം ഒഴിപ്പിക്കുകയും തീ നിയന്ത്രണവിധേയമാക്കുകയും ചെയ്തു. തീപിടിത്തത്തിന്റെ കാരണം അന്വേഷിച്ചുവരികയാണ്. ദുബായ്, ഷാർജ, ഉം അൽ ക്വെയ്ൻ എന്നിവിടങ്ങളിലെ സിവിൽ ഡിഫൻസ് സ്റ്റേഷനുകളിൽ നിന്നുള്ള അഗ്നിശമന സേനാംഗങ്ങളും അജ്മാൻ അഗ്നിശമന സേനാംഗങ്ങളോടൊപ്പം തീ നിയന്ത്രണവിധേയമാക്കുന്നതിൽ പങ്കാളികളായി.
ചൊവ്വാഴ്ച ലെബനനൻ തലസ്ഥാന നഗരമായ ബെയ്റൂട്ടിൽ ഉഗ്രസ്ഫോടനം ഉണ്ടായിരുന്നു. ഇതിന്റെ ഞെട്ടൽ മാറും മുമ്പാണ് ഗൾഫ് രാജ്യത്തു നിന്നും മറ്റൊരു അപകടവാർത്ത ഉയർന്നിരിക്കുന്നത്. ലെബനിനിലെ ബെയ്റൂട്ട് തുറമുഖ നഗരത്തിൽ ഉണ്ടായ സ്ഫോടനത്തിൽ നൂറിലേറെ പേർ കൊല്ലപ്പെടുകയും നാലായിരത്തോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഹാങ്ങർ 12 എന്ന വിമാന ശാലയിൽ സൂക്ഷിച്ചിരുന്ന 2,2750 ടൺ അമോണിയം നൈട്രിക് ആസിഡ് ലവണം പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്.