ന്യൂഡൽഹി: ചെങ്കോട്ടയിൽ നടന്ന സ്വാതന്ത്ര്യദിനാഘോഷ പരിപാടിയിൽ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും പങ്കെടുത്തില്ല. തുടർച്ചയായ രണ്ടാം വർഷമാണ് ഇരുവരും ചെങ്കോട്ടയിലെ ഔദ്യോഗിക സ്വാതന്ത്ര്യദിനാഘോഷത്തിൽനിന്ന് വിട്ടുനിൽക്കുന്നത്.
കഴിഞ്ഞ വർഷത്തെ ചടങ്ങിൽ രാഹുൽ ഗാന്ധിക്ക് പ്രോട്ടോകോളിന് വിരുദ്ധമായി അവസാന നിരകളിലൊന്നിൽ ഇരിപ്പിടം നൽകിയെന്ന ആരോപണം വലിയ വിവാദമായിരുന്നു. ലോക്സഭാ പ്രതിപക്ഷ നേതാവിനോട് അനാദരവ് കാട്ടിയെന്നായിരുന്നു കോൺഗ്രസിന്റെ വിമർശനം. ഔദ്യോഗിക ചടങ്ങുകളിൽ പ്രതിപക്ഷ നേതാവിന് മുൻനിരയിലാണ് ഇരിപ്പിടം നൽകേണ്ടതെന്നും പാർട്ടി ചൂണ്ടിക്കാട്ടിയിരുന്നു.
ഒളിംപിക്സ് താരങ്ങളെ ചടങ്ങിൽ ഉൾപ്പെടുത്തുന്നതിനായാണ് ഇരിപ്പിട ക്രമീകരണങ്ങളിൽ മാറ്റം വരുത്തിയതെന്നായിരുന്നു പ്രതിരോധ മന്ത്രാലയം നൽകിയ വിശദീകരണം. ഒളിംപിക്സ് മെഡൽ ജേതാക്കളായ മനു ഭാക്കർ, സരബ്ജ്യോത് സിങ് തുടങ്ങിയവർക്ക് മുൻനിരയിൽ ഇരിപ്പിടം അനുവദിച്ചിരുന്നു.
ഇന്ത്യൻ ഹോക്കി ടീം ക്യാപ്റ്റൻ ഹർമൻപ്രീത് സിങ്, മലയാളി താരം പി.ആർ. ശ്രീജേഷ് എന്നിവർക്കും രാഹുൽ ഗാന്ധിക്ക് മുന്നിലായിരുന്നു ഇരിപ്പിടം നൽകിയിരുന്നത്. ഈ ക്രമീകരണം രാഷ്ട്രീയ വിവാദത്തിനും പ്രോട്ടോകോൾ സംബന്ധിച്ച ചർച്ചകൾക്കും വഴിവെച്ചിരുന്നു.
