തിരുവനന്തപുരം: കോട്ടയം കെ.ആർ.നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ശങ്കർ മോഹൻ സമരത്തിൽ പ്രതികരണവുമായി രംഗത്ത്. എങ്ങനെയാണ് സമരം തുടങ്ങിയതെന്ന് അറിയില്ലെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ശനിയാഴ്ച വിദ്യാർത്ഥികളെ കണ്ടിരുന്നു. അവർ ചില വിഷയങ്ങൾ ഉന്നയിച്ചിരുന്നു. ഞങ്ങൾ അത് ചർച്ച ചെയ്യുകയും ഒരു പരിഹാരം കണ്ടെത്തുകയും ചെയ്തു. എന്നാൽ തിങ്കളാഴ്ചയോടെ, പെട്ടെന്ന് സമരം പ്രഖ്യാപിക്കുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
പ്രവേശന പ്രക്രിയയിൽ സംവരണ മാനദണ്ഡങ്ങൾ അട്ടിമറിക്കപ്പെട്ടു എന്ന ആരോപണത്തോടും അദ്ദേഹം പ്രതികരിച്ചു. ഇൻസ്റ്റിറ്റ്യൂട്ടിലേക്കുള്ള പ്രവേശന നടപടികൾ ഒരു സർക്കാർ ഏജൻസിയാണ് നടത്തുന്നതെന്നും ഇൻസ്റ്റിറ്റ്യൂട്ടിന് അതിൽ യാതൊരു പങ്കുമില്ലെന്നും ശങ്കർ മോഹൻ പറഞ്ഞു. ഈ ഏജൻസിയാണ് വർഷങ്ങളായി ഈ പ്രക്രിയ നടത്തിവരുന്നത്. ഇതിൽ എന്തെങ്കിലും തെറ്റുണ്ടെങ്കിൽ അത് ശരിയാക്കാന്‍ സര്‍ക്കാരും കോടതിയുമുണ്ട്.
ദളിത് വിദ്യാർത്ഥികളെ മനപ്പൂർവ്വം ഒഴിവാക്കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. സംവരണം പാലിക്കേണ്ടെന്ന് തീരുമാനിച്ചല്ല പ്രവേശന നടപടികൾ പൂര്‍ത്തിയാക്കിയത്. അതിൽ എന്തെങ്കിലും തെറ്റുണ്ടെങ്കിൽ അത് തിരുത്താൻ ഞങ്ങൾ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.