ബെംഗളൂരു: ജാമ്യവ്യവസ്ഥയിൽ കേരളത്തിലെത്തിയ അബ്ദുൾ നാസർ മദനിയുടെ സുരക്ഷ, ഭക്ഷണം തുടങ്ങിയ ചെലവുകൾക്കായി കർണാടക സർക്കാർ 6.75 ലക്ഷം രൂപ ഈടാക്കിയപ്പോൾ കേരളം പൈസയൊന്നും ഈടാക്കിയില്ലെന്ന് മദനിയുടെ അഭിഭാഷകൻ സുപ്രീം കോടതിയിൽ. കർണാടക പൊലീസിന്റെ സുരക്ഷയിൽ 11 ദിവസം കേരളത്തിൽ കഴിഞ്ഞപ്പോൾ 6.75 ലക്ഷം രൂപ ചെലവായത്. കർണാടക പൊലീസിന്റെ വാഹന, ആഹാര ചെലവടക്കമാണ് 6.75 ലക്ഷം ചെലവായത്. അതേസമയം, കേരളാ പൊലീസ് സുരക്ഷയ്ക്കായി പണം ഈടാക്കിയില്ലെന്നും അഭിഭാഷകൻ ഹാരിസ് ബീരാൻ സുപ്രീം കോടതിയിൽ വ്യക്തമാക്കി. ജാമ്യം അനുവദിക്കുകയാണെങ്കിൽ സുരക്ഷാ ചുമതല കേരള പൊലീസിനെ ഏൽപ്പിക്കണമെന്ന് കർണാടക പൊലീസിന്റെ സുരക്ഷാ ചെലവ് താങ്ങാൻ കഴിയില്ലെന്നും മദനി വ്യക്തമാക്കി. മൂന്നു മാസത്തോളം കേരളത്തിൽ കഴിയാൻ സുപ്രീംകോടതി ഇളവ് നൽകിയെങ്കിലും സുരക്ഷാ ചെലവിനായി കർണാടക സർക്കാർ ഒരു കോടി രൂപ ആവശ്യപ്പെട്ടിരുന്നു. പണം നൽകാൻ കഴിയാത്തതിനാൽ തിരിച്ചടിയായി. കർണാടക സർക്കാർ ആവശ്യപ്പെട്ട തുക താങ്ങാൻ കഴിയാത്തതിനാൽ കഴിഞ്ഞ ജൂൺ 26 നാണ് കേരളത്തിലേക്ക് മദനി എത്തിയത്. എന്നാൽ കൊച്ചിയിൽ വിമാനമിറങ്ങി റോഡ് മാർഗം അൻവാർശേരിയിലേക്ക് പുറപ്പെടവേ അസുഖം മൂർച്ഛിച്ച മദനിയെ കൊച്ചിയിലെ ആശുപത്രിയിൽ പ്രവേശിപ്ച്ചു. ജാമ്യവ്യവസ്ഥകൾ പാലിക്കേണ്ടതിനാൽ ചികിത്സ പൂർത്തിയാകും മുമ്പേ ആശുപത്രിയിൽ നിന്ന് നിർബന്ധപൂർവ്വം ഡിസ്ചാർജ് വാങ്ങുകയായിരുന്നു.
ജാമ്യവ്യവസ്ഥയിൽ ഇളവ് വേണമെന്ന പിഡിപി നേതാവ് അബ്ദുൾ നാസർ മദനിയുടെ ഹർജി സുപ്രീംകോടതി വീണ്ടും പരിഗണിക്കും. മൂന്ന് മാസത്തോളം കേരളത്തിൽ കഴിയാൻ സുപ്രീംകോടതി ഇളവ് നൽകിയെങ്കിലും പിതാവിനെ കാണാൻ കഴിഞ്ഞില്ലെന്ന് കോടതിയെ മദനി അറിയിച്ചു. ക്രിയാറ്റിൻ വർദ്ധിച്ചു നിൽക്കുന്നതിനാൽ വൃക്ക മാറ്റിവയ്ക്കൽ ഉൾപ്പെടെ ചികിത്സ വേണ്ടിവരും. ഇത്രയും രോഗബാധിതനായ ഒരാൾക്ക് കടുത്ത ജാമ്യവ്യവസ്ഥ ഏർപ്പെടുത്തരുതെന്നാണ് ആവശ്യം. കേരളത്തിലേക്ക് പോകാൻ അനുവദിക്കണമെന്നും മഅദനി സുപ്രീംകോടതിയിൽ ആവശ്യപ്പെട്ടു. യാത്രമുടക്കാൻ കർണാടക സർക്കാർ വിചിത്രമായ നടപടികളാണ് സ്വീകരിച്ചതെന്ന് മദനിക്കായി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ കഴിഞ്ഞ ദിവസം കോടതിയെ അറിയിച്ചിരുന്നു. കർണാടകയിൽ ഭരണമാറ്റം ഉണ്ടായതിനാൽ പുതിയ അഭിഭാഷകനാണ് സുപ്രീം കോടതിയിൽ കേസിൽ ഹാജരായത്.