തിരുവനന്തപുരം: പ്രധാനമന്ത്രിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് ഇന്റലിജൻസ് എ.ഡി.ജി.പി തയ്യാറാക്കി മുഖ്യമന്ത്രിയുടെ ഓഫീസിന് കൈമാറിയ സുരക്ഷാ പ്ളാൻ ചോർന്നതിൽ കന്റോൺമെന്റ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.സ്പെഷ്യൽ ആക്ടായ ഒഫിഷ്യൽ സീക്രട്ട് ആക്ട് സെക്ഷൻ (5) പ്രകാരമാണ് കേസ്. പൊലീസ് മേധാവിയുടെ നിർദേശപ്രകാരമാണിത്. ആഭ്യന്തര മന്ത്രിയുടെ ചുമതലയുള്ള മുഖ്യമന്ത്രിയുടെ ഓഫീസ് സ്ഥിതിചെയ്യുന്ന സെക്രട്ടേറിയറ്റിൽ നിന്നാണ് റിപ്പോർട്ട് ചോർന്നതെന്ന നിഗമനത്തിലാണിത്. കേസെടുത്തെങ്കിലും മൊഴി രേഖപ്പെടുത്താനോ വിവരങ്ങൾ ശേഖരിക്കാനോ പൊലീസ് ആരെയും വിളിപ്പിക്കുകയോ സമീപിക്കുകയോ ചെയ്തിട്ടില്ല.
പ്രധാനമന്ത്രിക്ക് കടുത്ത സുരക്ഷാ വെല്ലുവിളികളുള്ള സാഹചര്യത്തിൽ സുരക്ഷാപ്ളാൻ ചോർന്നത് കേന്ദ്ര സർക്കാരും കേന്ദ്രസുരക്ഷാ ഏജൻസികളും അതീവ ഗൗരവത്തോടെയാണ് എടുത്തിട്ടുള്ളത്. റിപ്പോർട്ട് ചോർന്നതോടെ പ്രധാനമന്ത്രിയുടെ സുരക്ഷാ ചുമതല പൂർണമായും എസ്.പി.ജിയുടെയും കേന്ദ്ര ഇന്റലിജൻസ് ബ്യൂറോയുടെയും നിയന്ത്രണത്തിലാക്കിയിരുന്നു. എസ്.പി.ജി തലവനും ഉന്നത ഉദ്യോഗസ്ഥരും കേരളത്തിലെത്തിയാണ് പ്രധാനമന്ത്രിയുടെ വേദികളിൽ സുരക്ഷാ നടപടികൾക്ക് നേതൃത്വം നൽകിയത്. പൊലീസ് നിര, ജനക്കൂട്ട നിയന്ത്രണം, വാഹന നിയന്ത്രണം തുടങ്ങി കായികാദ്ധ്വാനമുള്ള ജോലികൾ മാത്രമാണ് സംസ്ഥാന പൊലീസിനെ ഏൽപിച്ചത്. സുരക്ഷാ പ്ലാൻ ചോർച്ചയിൽ കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ പ്രാഥമിക റിപ്പോർട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കൈമാറിയിട്ടുണ്ട്. ഐ.ബിയുടെ കേരളത്തിന്റെ ചുമതലയുള്ള ഡെപ്യൂട്ടി ഡയറക്ടറോട് വിശദ റിപ്പോർട്ട് ആവശ്യപ്പെട്ടിരിക്കുകയാണ്.സ്പെഷ്യൽ ആക്ട് പ്രകാരം വി.വി.ഐ.പികളുടെ സുരക്ഷയുമായി ബന്ധപ്പെട്ട രഹസ്യങ്ങൾ ചോർത്തുന്നത് മൂന്നുവർഷം തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണ്.