തിരുവനന്തപുരം: സഹോദരനായ കെ.ബി.ഗണേഷ്കുമാറിന്റെ മന്ത്രിസ്ഥാനം മുടക്കാൻ താൻ ശ്രമിച്ചിട്ടില്ലെന്നും, അച്ഛനോടൊപ്പം പാർട്ടിയിൽ നിന്നവരുടെ സ്നേഹസമ്മർദ്ദങ്ങൾക്കു വഴങ്ങിയാണ് കേരള കോൺഗ്രസ് ( ബി ) എതിർ വിഭാഗത്തിന്റെ ചെയർപേഴ്സൺ പദവി സ്വീകരിച്ചതെന്നും ആർ.ബാലകൃഷ്ണപിള്ളയുടെ മകൾ ഉഷാ മോഹൻദാസ് പറഞ്ഞു.
പാർട്ടി ഇല്ലാതാകുന്ന ഘട്ടം വന്നപ്പോഴാണ് താനിറങ്ങിയത്. അച്ഛന്റെ ആത്മാവിന്റെ അനുഗ്രഹം തനിക്കുണ്ട്. സ്വയം ചെയർമാനായി അവരോധിച്ച് ഏകാധിപത്യ പ്രവണത കാട്ടുന്ന ഗണേഷിന് ആർ.ബാലകൃഷ്ണ പിള്ളയുടെ പേരുപയോഗിക്കാൻ അർഹതയില്ല. ഒരിക്കൽപ്പോലും അച്ഛന് പിന്തുണയായോ , അച്ഛനെ സ്നേഹിച്ചോ ഗണേഷ് നിന്നിട്ടില്ല.തന്നോട് വലിയ ക്രൂരതയാണ് സഹോദരൻ കാട്ടിയതെന്നും സ്വത്തിനോടും പണത്തോടുമുള്ള ആർത്തി ഉപേക്ഷിച്ച് സഹോദരബന്ധം വീണ്ടെടുക്കാൻ ഗണേഷ് ശ്രമിക്കണമെന്നും ഉഷ പറഞ്ഞു.