കൊച്ചി: തലശ്ശേരി ബിഷപ്പ് ജോസഫ് പാംബ്ലാനി സ്വീകരിച്ച നിലപാടിനെ സ്വാഗതം ചെയ്ത് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. റബ്ബറിന്റെ വില 300 രൂപയായി കേന്ദ്ര സർക്കാർ ഉയർത്തിയാൽ ബി.ജെ.പിയെ സഹായിക്കാമെന്ന് തലശ്ശേരി ബിഷപ്പ് വ്യക്തമാക്കിയിരുന്നു. ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾക്ക് വേണ്ടി മോദി സർക്കാർ എന്നും പ്രവർത്തിച്ചിട്ടുണ്ടെന്നും സുരേന്ദ്രൻ പറഞ്ഞു.
പാലാ ബിഷപ്പിനെതിരായ പോപ്പുലർ ഫ്രണ്ടിന്റെ നീക്കത്തിൽ മൗനം പാലിക്കുന്ന ജോസ് കെ മാണിക്ക് ക്രിസ്ത്യാനികൾക്ക് വേണ്ടി സംസാരിക്കാൻ അവകാശമില്ലെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു. അതേസമയം സഭയ്ക്ക് രാഷ്ട്രീയമില്ലെന്നും റബ്ബർ കർഷകരുടെ പ്രതിസന്ധിക്ക് ഉത്തരവാദി കേന്ദ്ര സർക്കാരാണെന്നും ജോസ് കെ മാണി പറഞ്ഞിരുന്നു.
റബ്ബർ വിലയിടിവിനോട് പ്രതികരിക്കാതെ വിദ്വേഷം സൃഷ്ടിക്കാനാണ് എം വി ഗോവിന്ദൻ ശ്രമിച്ചതെന്നും സുരേന്ദ്രൻ പറഞ്ഞു. എന്ത് തുറുപ്പുചീട്ട് ഇറക്കിയാലും ബി.ജെ.പി ആഗ്രഹിക്കുന്നത് നടക്കില്ലെന്ന് എം.വി ഗോവിന്ദൻ പറഞ്ഞിരുന്നു.