തിരുവനന്തപുരം: സംസ്ഥാനത്ത് ഏറെ ഡിമാൻഡുള്ള മദ്യമായ ജവാന്റെ ഉത്പാദനം അടുത്തയാഴ്ച മുതൽ വർദ്ധിപ്പിക്കും. തിരുവല്ല ട്രാവൻകൂർ ഷുഗേഴ്സ് ആന്റ് കെമിക്കൽ ഫാക്ടറിയിൽ ജവാൻ റമ്മിന്റെ ഉത്പാദനം വർദ്ധിപ്പിക്കുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയായിക്കഴിഞ്ഞു. ഉത്പാദന ലൈനുകളുടെ എണ്ണം നാലിൽ നിന്ന് ആറാക്കിയ ഉയർത്തിയിട്ടുണ്ട്. ഇത് വഴി പ്രതിദിനം 8,000 കേസുകളുടെ സ്ഥാനത്ത് 12,000 കേസുകൾ ഉത്പാദിപ്പിക്കാനാകും.
ജവാന്റെ പ്രതിദിന ഉത്പാദനം 15,000 കേസുകളാക്കി ഉയർത്താനാണ് ട്രാവൻകൂർ ഷുഗർ ആന്റ് കെമിക്കൽസ് ഡിപ്പാർട്ട്മെന്റിന്റെ നീക്കം. ഇതിനായി മദ്യത്തിന്റെ നിർമാണത്തിനായി ഉപയോഗിക്കുന്ന എക്സ്ട്രാ ന്യൂട്രൽ ആൽക്കഹോളിന്റെ സംഭരണശേഷി 20 ലക്ഷം ലിറ്ററിൽ നിന്ന് 35 ലക്ഷം ലിറ്ററായി ഉയർത്താനുള്ള സർക്കാർ അനുമതി കമ്പനി തേടിയിട്ടുണ്ട്. ഇത് ലഭ്യമാകുന്ന മുറയ്ക്ക് മദ്യത്തിന്റെ ഉത്പാദനശേഷി ഇനിയും വർദ്ധിപ്പിക്കും. ഇതിനോടൊപ്പം ജവാന്റെ അര ലിറ്റർ, പ്രീമിയം ബോട്ടിലുകളും പുറത്തിറക്കാൻ ഉത്പാദകർ ശ്രമിക്കുന്നുണ്ട്. നിലവിൽ വിൽപ്പനയിലുള്ള ഒരു ലിറ്റർ ജവാൻ റമ്മിന് 640 രൂപയാണ് വില. ജവാന്റെ ഉത്പാദനം വർദ്ധിപ്പിക്കുന്നതോടെ മറ്റ് മദ്യ കമ്പനികളുടെ കുത്തക തകർക്കാൻ കഴിയുമെന്നാണ് ബെവ്കോ പ്രതീക്ഷിക്കുന്നത്. ജവാന്റെ ഉത്പാദനം കൂട്ടുന്നതിനോടൊപ്പം മലബാർ ഡിസ്റ്റിലറിയിൽ നിന്നും മലബാർ ബ്രാൻഡിയും പുറത്തിറക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചിരുന്നില്ല.