റിയാദ്: ദേശീയ വിമാനക്കമ്പനികളുമായി സഹകരിച്ച് ഡിജിറ്റൽ ട്രാൻസിറ്റ് വിസ സേവനം ആരംഭിച്ച് സൗദി വിദേശകാര്യ മന്ത്രാലയം. വിമാന മാർഗം രാജ്യത്ത് എത്തുന്നവർക്കും ട്രാൻസിറ്റ് യാത്രക്കാരായി സൗദി അറേബ്യയിൽ ഇറങ്ങി മറ്റൊരു രാജ്യത്തേക്ക് യാത്ര ചെയ്യുന്നവർക്കുമാണ് ഈ സേവനം ലഭ്യമാവുക.
ഈ രീതിയിൽ രാജ്യത്തെത്തുന്നവർക്ക് ഉംറ നിർവഹിക്കാനും മദീനയിലെ പ്രവാചകന്റെ പള്ളി സന്ദർശിക്കാനും രാജ്യത്ത് എവിടെയും യാത്ര ചെയ്യാനും വിവിധ പരിപാടികളിൽ പങ്കെടുക്കാനും അനുമതി നൽകും. രാജ്യത്തേക്കുള്ള പ്രവേശനം എളുപ്പവും സൗകര്യപ്രദവുമാക്കുന്നതിനാണ് ഈ സേവനം ആരംഭിച്ചത്.
ദേശീയ വിമാനക്കമ്പനിയായ സൗദി എയർലൈൻസിന്റെ വെബ്സൈറ്റ് വഴി വിമാനമാർഗം സൗദി അറേബ്യ സന്ദർശിക്കാനുള്ള ട്രാൻസിറ്റ് വിസയ്ക്ക് അപേക്ഷിക്കാം. ഇത് വഴി വിസകൾക്കായുള്ള ഏകീകൃത ദേശീയ പ്ലാറ്റ്ഫോമിൽ പ്രവേശിക്കാനും അപേക്ഷ സമർപ്പിക്കാനും കഴിയും. വൈകാതെ തന്നെ ഡിജിറ്റൽ നടപടിക്രമങ്ങൾ പൂർത്തിയാക്കി വിദേശകാര്യ മന്ത്രാലയം വിസ നൽകും. ഇത് അപേക്ഷകന്റെ ഇ-മെയിലിലേക്ക് അയയ്ക്കും.