തൊടുപുഴ: സർക്കാരിൻ്റെ പുറമ്പോക്ക് ഭൂമിയിൽ നിന്ന് തേക്ക് മരങ്ങൾ മുറിച്ചു കടത്തിയ കേസിലെ പ്രതിയായ റേഞ്ച് ഓഫീസർ ജോജി ജോണിനെ തിരിച്ചെടുത്ത് വനംവകുപ്പ്. ജോജി ജോണിന്റെ അമ്മയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിൽ നിന്നായിരുന്നു മരത്തടികൾ കണ്ടെടുത്തത്. അടിമാലി മരംമുറി കേസിലും ഇയാൾ പ്രതിയാണ്. പുനലൂർ ഡിവിഷനിലെ വർക്കിംഗ് പ്ലാൻ റേഞ്ചിലാണ് നിയമനം.
മങ്കുവയിലെ സർക്കാർ വക ഭൂമിയിൽ നിന്ന് ഏഴ് തേക്ക് മരങ്ങൾ മുറിച്ചതിന് ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. 100 വർഷത്തോളം പഴക്കമുള്ള ലക്ഷക്കണക്കിന് രൂപ വിലമതിക്കുന്ന തേക്ക് മരം മുറിച്ചെന്നായിരുന്നു കണ്ടെത്തൽ. അടിമാലി റേഞ്ച് ഓഫീസറായിരിക്കെ അനധികൃതമായി മരം മുറിക്കാൻ അനുമതി നൽകിയെന്നാണ് അടിമാലി പൊലീസ് രജിസ്റ്റർ ചെയ്ത കേസ്.
അടിമാലി പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നാണ് കോടതി നിർദേശപ്രകാരം അറസ്റ്റ് ചെയ്തത്. ഇതേതുടർന്നാണ് ഇയാളെ വനംവകുപ്പ് സസ്പെൻഡ് ചെയ്തത്. മരം മുറിക്കാൻ കൈക്കൂലി നൽകിയെന്ന കണ്ടെത്തലിന്റെ പശ്ചാത്തലത്തിൽ കേസ് വിജിലൻസിന് കൈമാറിയിരുന്നു. വിജിലൻസ് അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ഇയാളെ സർവീസിൽ തിരിച്ചെടുത്തത്.