തിരുവനന്തപുരം: ചന്ദ്രയാൻ 3 ബഹിരാകാശ ദൗത്യം വിജയകരമായി പൂർത്തിയായതിന് പിന്നാലെ തിരുവനന്തപുരത്തെ പൗർണമികാവ് ഭദ്രകാളി ക്ഷേത്രത്തിലെത്തി ഐ എസ് ആർ ഒ ചെയർമാൻ എസ് സോമനാഥ്. കഴിഞ്ഞ 23 തീയതിയാണ് ചന്ദ്രയാൻ 3 ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ഇറങ്ങിയത്. ചന്ദ്രയാൻ ദൗത്യത്തിന്റെ വിജയം രാജ്യം ആഘോഷിക്കുന്ന വേളയിലാണ് സോമനാഥ് ക്ഷേത്രത്തിലെത്തിയത്. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.
അതേസമയം, ചന്ദ്രയാൻ-3 ദൗത്യത്തിലെ വിക്രം ലാൻഡർ ചന്ദ്രനിൽ വിജയകരമായി ചെന്നിറങ്ങിയ ദക്ഷിണധ്രുവത്തിന് ശിവശക്തി എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പേരിട്ടതില്‍ വിവാദം വേണ്ടെന്ന് എസ് സോമനാഥ് പറഞ്ഞു. വിക്രം ലാൻഡർ ഇറങ്ങിയ സ്ഥലത്തിന് പേരിടാൻ രാജ്യത്തിന് അവകാശമുണ്ട്. മുമ്പും പല രാജ്യങ്ങളും ഇത്തരത്തില്‍ പേരിട്ടിട്ടുണ്ടെന്നും പേരിട്ടതിൽ വിവാദത്തിന്റെ ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സോമനാഥ്.
‘ശാസ്ത്രവും വിശ്വാസവും രണ്ടും രണ്ടാണ്. ചന്ദ്രയാൻ 3 കൃത്യമായി പ്രവർത്തിക്കുന്നുണ്ട്. പല വിലപ്പെട്ട വിവരങ്ങളും കിട്ടി. ശാസ്ത്രജ്ഞരുടെ അവലോകനങ്ങൾക്ക് ശേഷം നിഗമനങ്ങൾ അറിയിക്കും. ചന്ദ്രയാൻ മൂന്ന് ദൗത്യം നൂറ് ശതമാനം വിജയമാണ്. കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പ്രതീക്ഷിക്കാം. ചിത്രങ്ങളെക്കാൾ ഇപ്പോൾ പ്രാധാന്യം നൽകുന്നത് പരീക്ഷണ ഉപകരണങ്ങളിൽ നിന്നുള്ള ശാസ്ത്രീയ വിവരങ്ങൾക്കാണ്.ജപ്പാനുമായി ചേർന്നുള്ള ലൂപ്പെക്സ് ചാന്ദ്ര ദൗത്യത്തെക്കുറിച്ചുള്ള ചർച്ചകൾ തുടരുകയാണ്. സൂര്യനെ പഠിക്കാനുള്ള ആദിത്യ എൽ 1 പേടകം തയ്യാറാണ്. ഉപഗ്രഹത്തെ വിക്ഷേപണവാഹനുമായി ബന്ധിപ്പിച്ചു കഴിഞ്ഞു. വിക്ഷേപണ തീയതി ഉടൻ പ്രഖ്യാപിക്കും. ഗഗൻയാൻ പദ്ധതിയിലെ നിർണായക ദൗത്യവും ഉടൻ ഉണ്ടാകും.ജിഎസ്എൽവി, എസ്എസ്എൽവി വിക്ഷേപണങ്ങളും പിന്നാലെ നടക്കും’- സോമനാഥ് അറിയിച്ചു.