ന്യൂഡൽഹി: തൂക്കിലേറ്റി വധശിക്ഷ നടപ്പാക്കുന്ന കാര്യത്തിൽ സുപ്രീം കോടതി പുതിയ ചർച്ചകൾക്ക് തുടക്കമിട്ടു. തൂക്കിക്കൊല്ലുന്നത് ക്രൂരമായ നടപടിയല്ലേയെന്ന് സുപ്രീം കോടതി കേന്ദ്ര സർക്കാരിനോട് ചോദിച്ചു. തൂക്കിക്കൊല്ലുന്നതിനുപകരം വേദനയില്ലാത്ത ബദൽ മാർഗങ്ങളുടെ സാധ്യതകൾ പരിശോധിക്കാനും കോടതി നിർദ്ദേശിച്ചു. കഴുത്തിൽ കുരുക്ക് മുറുക്കി വധശിക്ഷ നടപ്പാക്കുന്നത് ക്രൂരതയാണെന്ന നിരീക്ഷണത്തോടെയാണ് സുപ്രീം കോടതിയുടെ നിർദ്ദേശം.
തൂക്കിക്കൊല്ലലുമായി ബന്ധപ്പെട്ട് നടത്തിയ പഠനങ്ങൾ ലഭ്യമാണെങ്കിൽ കോടതിയെ അറിയിക്കാൻ അറ്റോർണി ജനറൽ ആർ വെങ്കടരമണിക്ക് കോടതി നിർദ്ദേശം നൽകി. ഹർജിയിൽ മെയ് രണ്ടിന് വീണ്ടും വാദം കേൾക്കുമെന്ന് കോടതി അറിയിച്ചു.
അന്തസുള്ള മരണം മനുഷ്യന്റെ മൗലികാവകാശമാണെന്നും തൂക്കിക്കൊല്ലുമ്പോൾ ഈ അന്തസ്സ് ലംഘിക്കപ്പെടുന്നുവെന്നും ചൂണ്ടിക്കാട്ടി തൂക്കിക്കൊല്ലാതെ വധശിക്ഷ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച്.