ന്യൂഡൽഹി: പോപ്പുലർ ഫ്രണ്ടിന്റെ നിരോധനം യുഎപിഎ ട്രൈബ്യൂണൽ ശരിവച്ചു. പോപ്പുലർ ഫ്രണ്ട് അനുബന്ധ സംഘടനകൾക്ക് കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ നിരോധനവും ശരിവച്ചു. പോപ്പുലർ ഫ്രണ്ടിനെയും അനുബന്ധ സംഘടനകളെയും അഞ്ച് വർഷത്തേക്കാണ് കേന്ദ്ര സർക്കാർ നിരോധിച്ചത്. ദേശീയ സുരക്ഷയും ക്രമസമാധാന തകർച്ചയും കണക്കിലെടുത്താണ് നടപടി. സംഘടനകളുമായി ചേർന്ന് പ്രവർത്തിക്കുന്നത് കുറ്റകരമായി കണക്കാക്കും.
2022 സെപ്റ്റംബറിൽ ഇന്ത്യാ ഗവൺമെന്റ് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെയും (പിഎഫ്ഐ) അതിന്റെ എട്ട് അനുബന്ധ സംഘടനകളെയും നിയമവിരുദ്ധമായി പ്രഖ്യാപിക്കുകയും അഞ്ച് വർഷത്തേക്ക് നിരോധിക്കുകയും ചെയ്തിരുന്നു. യുഎപിഎ സെക്ഷൻ 3 പ്രകാരമാണ് നടപടി. ഇതേതുടർന്ന് പോപ്പുലർ ഫ്രണ്ടിന്റെയും അനുബന്ധ സംഘടനകളുടെയും കേരളത്തിലെ ഓഫീസുകൾ സീൽ ചെയ്യാനും ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കാനും സംസ്ഥാന സർക്കാർ തീരുമാനിച്ചിരുന്നു.