ചെന്നൈ: ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട നിവാർ ചുഴലിക്കാറ്റ് 100-110 കി.മീ. വേഗത്തിൽ ബുധനാഴ്ച തീരം തൊടാനിരിക്കെ തമിഴ്നാട്ടിലാകെ ജാഗ്രതാ നിർദേശം. സംസ്ഥാനത്ത് പരക്കെ മഴ ലഭിക്കുന്നുണ്ട്. ചെന്നൈയിൽ ഇന്നും നാളെയും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ചെന്നൈയിൽ 50-65 കിലോ മീറ്റർ വേഗത്തിൽ കാറ്റിനും സാധ്യതയെന്നാണ് മുന്നറിയിപ്പ്. സുരക്ഷാ മുൻകരുതൽ നടപടികൾ വിലയിരുത്തുന്നതിന് പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി സംസാരിച്ചു.
മഹാബലിപുരത്തിനും കാരയ്ക്കലിനുമിടയിലെ 290 കിലോമീറ്ററിനിടയിൽ ബുധനാഴ്ച ഉച്ചയ്ക്കു ശേഷം നിവാർ കരയിൽ കടക്കുമെന്നാണു പ്രവചനം. കരയിൽ തൊടുന്ന കൃത്യമായ സ്ഥലം ഇന്ന് വൈകിട്ടോടെ അറിയാനാകും. 100-110 കിലോ മീറ്ററായിരിക്കും കരയിൽ തൊടുമ്പോൾ കാറ്റിന്റെ വേഗം. ചിലയിടങ്ങളിൽ ഇതു 120 കി.മീ.വരെയാകാം. ബംഗാൾ ഉൾക്കടലിൽ വടക്ക് കിഴക്കായി ചെന്നൈയിൽ നിന്ന് 7 കിലോ മീറ്റർ അകലെ 21നാണ് ന്യൂനമർദം രൂപപ്പെട്ടത്. ഇന്നലെ രാത്രിയിൽ ഇത് ചെന്നൈയ്ക്കു 490 കിലോ മീറ്റർ അകലെയെത്തി. നിലവിൽ മണിക്കൂറിൽ 18 കിലോ മീറ്ററാണു വേഗം. ഇന്ന് ഉച്ചയോടെ ഇതു ചുഴലിക്കാറ്റായി മാറുമെന്നാണ് പ്രവചനം. ഇതോടെ, വേഗം 50-65 കിലോമീറ്ററാകും. ഇറാനാണ് നിവാർ എന്ന പേരു നൽകിയത്.