
തിരുവനന്തപുരം: ന്യൂനപക്ഷ വോട്ടുകളുടെ ഇടത് വിരുദ്ധ ഏകീകരണമാണ് നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയ കാരണമെന്ന് ഇടതുമുന്നണി വിലയിരുത്തി. ജനങ്ങളിലേക്ക് മുന്നണി സംവിധാനം ഇറങ്ങിച്ചെല്ലണമെന്നും പരാജയത്തിന് പലവിധ കാരണങ്ങൾ ഉണ്ടെന്നും യോഗത്തിൽ ചർച്ചയായി. ഇതുമായി ബന്ധപ്പെട്ട് വിശദമായ ചർച്ച ജൂണിൽ നടക്കും. അതേസമയം, വ്യക്തിപരമായ അധിക്ഷേപങ്ങൾ കാര്യമാക്കുന്നില്ലെന്ന് മുന്നണിയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞതായാണ് വിവരം. ഒന്നിച്ച് നിന്നാൽ തിരിച്ച് വരാമെന്നും അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിൽ അതിശക്തമായി മുന്നണി തിരിച്ച് വരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പിണറായിയുടെ ശൈലി ഉൾപ്പെടെ തോൽവിക്ക് കാരണമായെന്ന ആക്ഷേപങ്ങൾക്കിടെയാണ് മുന്നണിയോഗത്തിൽ ചർച്ച ഉയർന്നത്. ബ്രാഞ്ച് തലം മുതൽ പരാജയ കാരണം പഠിക്കാനും ഇതിനായി ജൂൺ 15 വരെയാണ് സിപിഎം സമയം കണക്കാക്കുന്നതും. എല്ലാ പാർട്ടികളും സമാനമായ വിലയിരുത്തൽ നടത്തണം. ജൂൺ പതിനഞ്ചിന് ശേഷം മുഴുവൻ സമയ എൽഡിഎഫ് ചേർന്ന് ചർച്ച നടത്താനും യോഗത്തിൽ തീരുമാനമായി.


