തിരുവനന്തപുരം: കുപ്രസിദ്ധ കുറ്റവാളി റിപ്പർ ജയാനന്ദന് മകളുടെ വിവാഹത്തിൽ പങ്കെടുക്കാൻ അനുമതി. ജയാനന്ദന്റെ ഭാര്യ നൽകിയ ഹർജി ഹൈക്കോടതി അംഗീകരിച്ചു. തൃശൂർ വിയ്യൂർ ജയിലിൽ അതീവ സുരക്ഷയിലാണ് കുപ്രസിദ്ധ കുറ്റവാളിയായ റിപ്പർ ജയാനന്ദനെ പാർപ്പിച്ചിരുന്നത്. മകളുടെ വിവാഹത്തിൽ പങ്കെടുക്കാൻ ജയാനന്ദന് അനുമതി നൽകണമെന്നും 15 ദിവസത്തെ പരോൾ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് ഭാര്യ ഇന്ദിര കഴിഞ്ഞ 17ന് ഹൈക്കോടതിയെ സമീപിച്ചിരുന്നു.
ഈ ഘട്ടത്തിൽ പരോളിനെ സംസ്ഥാന സർക്കാർ എതിർത്തിരുന്നു. റിപ്പർ ജയാനന്ദന്റെ മകൾ കീർത്തി ജയാനന്ദൻ അഭിഭാഷകയാണ്. അമ്മയ്ക്ക് വേണ്ടി ഹൈക്കോടതിയിൽ ഹാജരായത് മകൾ തന്നെയായിരുന്നു. അഭിഭാഷകയായിട്ടല്ല, മകളായി കണ്ട് അച്ഛനെ വിവാഹത്തിൽ പങ്കെടുക്കാൻ അനുവദിക്കണമെന്ന് കീർത്തി ഹൈക്കോടതിയിൽ വാദിച്ചിരുന്നു. സംസ്ഥാന സർക്കാർ എതിർത്തെങ്കിലും മകളെന്ന രീതിയിൽ പരിഗണിക്കണമെന്ന് കീർത്തി ജയാനന്ദൻ കോടതിയെ അറിയിച്ചു.
ഉപാധികളോടെയാണ് കോടതി അനുമതി നൽകിയത്. അതായത് 21ന് വിവാഹത്തിന്റെ തലേദിവസം പൊലീസ് സംരക്ഷണയിൽ ജയാനന്ദനെ വീട്ടിലെത്തിക്കാം. 22ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വിവാഹത്തിൽ പങ്കെടുക്കാം. അദ്ദേഹം ജയിലിലേക്ക് മടങ്ങുമെന്ന് സത്യവാങ്മൂലം നൽകാൻ ഭാര്യയോടും മകളോടും കോടതി നിർദ്ദേശിച്ചു. രണ്ട് ദിവസത്തേക്കാണ് അനുമതി നൽകിയിരിക്കുന്നത്.
ഇരട്ടക്കൊലപാതകം ഉൾപ്പെടെ നിരവധി കൊലക്കേസുകളിലെ പ്രതിയാണ് ജയാനന്ദൻ. പുത്തൻവേലിക്കരയിൽ ദേവകി എന്ന യുവതിയെ കൊലപ്പെടുത്തിയ കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ജയാനന്ദൻ സുപ്രീം കോടതിയുടെ ഇടപെടലിനെ തുടർന്ന് ശിക്ഷ ഇളവ് ലഭിച്ച് ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുകയാണ് ഇപ്പോൾ. മൂർച്ചയേറിയ ആയുധങ്ങൾ ഉപയോഗിച്ച് സ്ത്രീകളെ കൊലപ്പെടുത്തി ആഭരണങ്ങൾ മോഷ്ടിക്കുന്നതാണ് ഇയാളുടെ രീതി.