തിരുവനന്തപുരം: സ്വര്‍ണ്ണകടകളിൽ ജി എസ് ടി പരിശോധന നിർബന്ധമാക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്കെതിരെ സ്വർണ വ്യാപരികൾ രംഗത്ത്. സ്വർണ്ണക്കടകളിലെ സിസിടിവി ദൃശ്യങ്ങൾ ജിഎസ്ടി ഓഫീസിലും, പൊലീസ് സ്റ്റേഷനിലും ലഭ്യമാക്കുമെന്നത് വ്യാപാരിയുടെ സ്വാതന്ത്യത്തിനു മേലുള്ള കടന്നുകയറ്റമാണെന്നും സ്വർണ്ണവ്യാപാര മേഖലയിൽ അനാവശ്യ ഇടപെടൽ ഒഴിവാക്കണമെന്നും അസോസിയേഷൻ പ്രതികരിച്ചു.
സ്വർണ്ണ വ്യാപാരശാലകളിൽ മാത്രം പരിശോധന വ്യാപകമാക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം സ്വർണ വ്യാപാരികളോടുള്ള യുദ്ധപ്രഖ്യാപനമാണെന്ന് ഓൾ കേരള ഗോൾഡ് ആന്റ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ ആരോപിച്ചു.
നികുതി വരുമാന കുറവിന്റെ പേരിൽ ഏകപക്ഷീയമായ തീരുമാനം അടിച്ചേൽപിക്കാനുള്ള നീക്കം അപലപനീയമാണ്. കൊവിഡ് സാഹചര്യങ്ങളിൽ വ്യാപാര സൗഹൃദ സംസ്ഥാനമാക്കി മാറ്റാൻ മുഖ്യമന്ത്രി തയ്യാറാകുമെന്നാണ് പ്രതീക്ഷയെന്നും നേതാക്കൾ പറഞ്ഞു.ഉദ്യോഗസ്ഥർ ശത്രുതാ മനോഭാവത്തോടെയാണ് വ്യാപാരികളോട് പെരുമാറുന്നത്.മറ്റൊരു വ്യാപാര മേഖലയിലുമില്ലാത്ത ഒട്ടേറെ പ്രശ്നങ്ങളിലൂടെയും പ്രതിസന്ധികളിലൂടെയാണ് സ്വർണ്ണാഭരണ വ്യാപാര മേഖല കടന്നുപോകുന്നതെന്നും അസോസിയേഷൻ പ്രതികരിച്ചു.
സ്വർണ്ണാഭരണ വില്പന രംഗത്തെ നികുതി വെട്ടിപ്പ് തടയാന്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് പറഞ്ഞിരുന്നു. സ്വർണ്ണക്കടകളിലെ പരിശോധന വ്യാപകമാക്കുമെന്നും വില്പന നികുതി ഇന്റലിജന്‍സ് ശക്തിപ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു