കോഴിക്കോട് : സംസ്ഥാന തലത്തിൽ ആരോഗ്യ വകുപ്പിലെ ഡോക്ടർമാർക്കായി നിപ്പ രോഗത്തിൻ്റെ പ്രതിരോധ ചികിത്സാരീതികളെ പറ്റി കെ ജി എം ഒ എ തുടർ വിദ്യാഭ്യാസ പരിപാടി സംഘടിപ്പിച്ചു.
സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ആയിരത്തോളം ഡോക്ടർമാർ ഓൺലൈനായി പങ്കെടുത്ത പരിപാടി ബഹുമാനപ്പെട്ട ആരോഗ്യ വകുപ്പു മന്ത്രി ശ്രീമതി വീണ ജോർജ് ഉദ്ഘാടനം ചെയ്തു. കേരളത്തിൻ്റെ ശക്തമായ പൊതുജനാരോഗ്യ സംവിധാനം ഈ പുതിയ വെല്ലുവിളിയെ കാര്യക്ഷമമായി നേരിടാൻ സജ്ജമാണെന്ന് പറഞ്ഞ മന്ത്രി കെ ജി എം ഒ എ യുടെ നേതൃത്വത്തിൽ നടത്തി വരുന്ന പ്രവർത്തനങ്ങളെ മുക്തകണ്ഠം പ്രശംസിച്ചു. ചുരുങ്ങിയ സമയം കൊണ്ട് ഏറ്റവും കാലിക പ്രസക്തമായ വിഷയത്തിൽ പരിപാടി സംഘടിപ്പിച്ചത് മാതൃകാപരമാണ് എന്ന് മന്ത്രി പറഞ്ഞു.
തുടർന്ന് പൊതുജനാരോഗ്യ വിദഗ്ദനായ ഡോ ജിതേഷ് വി, ഫിസിഷ്യൻ ഡോ: വി ടി സന്ദീപ് എന്നിവർ ക്ലാസെടുത്തു. നിപ്പ ഉയർത്തുന്ന പൊതുജനാരോഗ്യ പ്രശ്നങ്ങളെ പറ്റിയും, ചികിത്സയുടെ വിവിധ വശങ്ങളെ പറ്റിയും, കോവിഡിൻ്റെ പശ്ചാത്തലത്തിൽ നിപ്പ ഉയർത്തുന്ന സങ്കീർണതകളെ കുറിച്ചും വിശദമായി ഇതിൽ പ്രതിപാദിക്കപ്പെട്ടു. ഭയമല്ല ജാഗ്രതയാണ് നിപ്പയെ നേരിടാൻ വേണ്ടത്, വ്യക്തി ശുചിത്വം പാലിക്കേണ്ടതിന്റെ ആവശ്യകതയും, പഴങ്ങൾ നന്നായി കഴുകി തൊലി കളഞ്ഞു മാത്രം ഭക്ഷിക്കണമെന്നും, വവ്വാലും മറ്റും കടിച്ച പഴങ്ങൾ കഴിക്കരുതെന്നും, പന്നികൾ വഴി രോഗം പകരാമെന്നതിനാൽ ഇവയെ കശാപ്പു ചെയ്യുന്ന ജീവനക്കാർ ആവശ്യമായ മുൻകരുതലുകൾ എടുക്കണമെന്നും തുടങ്ങിയ സന്ദേശം പൊതു സമൂഹത്തിൽ കൃത്യമായി എത്തേണ്ടതുണ്ട് എന്ന് വിലയിരുത്തി. അടിക്കടിയുണ്ടാവുന്ന പകർച്ചവ്യാധികളുടെ പശ്ചാത്തലത്തിൽ സ്വീകരിക്കേണ്ട നടപടികളെ പറ്റി യോഗം വിശദമായി ചർച്ച ചെയ്തു.
കെജിഎംഒഎ സംസ്ഥാന പ്രസിഡന്റ് ഡോ ജി എസ് വിജയകൃഷ്വിജയകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഡോ: ടി എൻ സുരേഷ് സ്വാഗതവും പറഞ്ഞു. കെ ജി എം ഒ എ കോഴിക്കോട് ഘടകം പരിപാടിക്ക് ആതിഥേയത്വം വഹിച്ചു.