വാഷിങ്ടൺ: ഇന്ത്യൻ വംശജയായ അഞ്ച് വയസുകാരിയുടെ മരണത്തിൽ അമേരിക്കയിൽ യുവാവിന് 100 വർഷം തടവ്. ജോസഫ് ലീ സ്മിത്ത് (35) എന്നയാളെയാണ് 100 വർഷം തടവിന് ശിക്ഷിച്ചത്. 2021 ൽ ലൂസിയാനയിലാണ് സംഭവം നടന്നത്. മിയ പട്ടേൽ എന്ന പെൺകുട്ടിയാണ് വെടിയേറ്റ് കൊല്ലപ്പെട്ടത്.
മോങ്ക്ഹൗസ് ഡ്രൈവിലെ ഹോട്ടൽ മുറിയിൽ കളിച്ചുകൊണ്ടിരിക്കുമ്പോഴാണ് മിയ പട്ടേലിന്റെ തലയിൽ വെടിയേറ്റത്. പെൺകുട്ടിയെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും മൂന്ന് ദിവസത്തെ ആശുപത്രി വാസത്തിന് ശേഷം മരണപ്പെടുകയായിരുന്നു.
ഹോട്ടൽ ഉടമകളായ വിമൽ, സ്നേഹൽ പട്ടേൽ എന്നിവർക്കൊപ്പം ഹോട്ടലിന്റെ താഴത്തെ നിലയിലാണ് മിയയും അനുജനും താമസിച്ചിരുന്നത്. ഇതിനിടെ സ്മിത്തും മറ്റൊരാളും തമ്മിൽ വാക്കുതർക്കമുണ്ടാകുകയും സ്മിത്ത് അദ്ദേഹത്തെ തോക്ക് കൊണ്ട് അടിക്കുകയും ചെയ്തു. എന്നാൽ അടുത്ത മുറിയിൽ കളിച്ചുകൊണ്ടിരിക്കെ തോക്കിൽ നിന്നുള്ള വെടിയുണ്ട കുട്ടിയുടെ തലയിൽ പതിക്കുകയായിരുന്നു.