കോഴിക്കോട്: വടകരയിലെ ഊരാളുങ്കല്‍ ലേബർ സൊസൈറ്റി ആസ്ഥാനത്ത് എന്‍ഫോഴ്സ്മെന്റ് പരിശോധന. മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രനുമായി സൈസൈറ്റിക്കുള്ള ബന്ധത്തെക്കുറിച്ച് അന്വേഷിക്കുന്നതിന്റെ ഭാഗമായായിരുന്നു പരിശോധന. സി.എം.രവീന്ദ്രന് കോഴിക്കോട് കണ്ണൂര്‍ ജില്ലകളിലെ പന്ത്രണ്ട് സ്ഥാപനങ്ങളില്‍ ഓഹരിയുണ്ടെന്ന് കഴിഞ്ഞ ദിവസം എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഊരാളുങ്കൽ ആസ്ഥാനത്തും പരിശോധന നടത്തിയത്.
ഇന്ന് രാവിലെ ഒമ്പതു മുതല്‍ 11.45 വരെയായിരുന്നു പരിശോധന. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കൊച്ചി യൂണിറ്റില്‍നിന്നുള്ള ഒരു ഉദ്യോഗസ്ഥനാണ് പരിശോധനയ്ക്കെത്തിയത്. ഇദ്ദേഹത്തിനൊപ്പം കോഴിക്കോട് യൂണിറ്റിലെ ഒരു ഉദ്യോഗസ്ഥനും ഇവിടേക്ക് എത്തി. കാർ വളരെ ദൂരെ പാർക്ക് ചെയ്ത ശേഷമാണ് ഇ.ഡി സംഘം സൊസൈറ്റിയിലെത്തിയത്.
ഊരാളുങ്കലിന്റെ ഇടപാടുകളില്‍ സി.എം രവീന്ദ്രന് ബന്ധമുണ്ടോയോന്നാണ് ഇ.ഡി പരിശോധിക്കുന്നതെന്നാണ് വിവരം. അതേസമയം ചില ചോദ്യങ്ങൾ ചോദിച്ച ശേഷം എൻഫോഴ്സ്മെന്റ് മടങ്ങിയെന്നാണ് സൊസൈറ്റിയിലെ ഉദ്യോഗസ്ഥർ പറയുന്നത്. റെയ്ഡ് നടന്നില്ലെന്നും അവർ വ്യക്തമാക്കുന്നു.