പാറശ്ശാല: എക്സൈസ് സംഘത്തിന് വിവരം കൈമാറിയതായി ആരോപിച്ച് യുവാവിന് നേരെ ലഹരി വിൽപ്പന സംഘത്തിന്റെ ആക്രമണം. വ്യാഴാഴ്ച രാത്രിയാണ് ഗിരിശങ്കർ എന്ന യുവാവിനെ സംഘം ചേര്ന്നെത്തിയവര് ആക്രമിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് നാല് പേരെ പാറശ്ശാല പോലീസ് പിടികൂടി.
മാരായമുട്ടം രാജ്ഭവനിൽ സോജു എന്ന് വിളിക്കുന്ന സുജിത്ത് രാജ് (26), പാറശ്ശാല മുര്യങ്കര ഇലങ്കം വെട്ടുവിള മണികണ്ഠവിലാസത്തിൽ അച്ചു(29), കീഴ്കൊല്ല വട്ടവിള പുതുവൽ പൊട്ടൻവിള വീട്ടിൽ ജോണി(25), പാറശ്ശാല മുര്യങ്കര ചെക്കുമൂട് പാലക്കുഴി പുത്തൻവീട്ടിൽ പീലി വിപിൻ എന്നറിയപ്പെടുന്ന വിപിൻ (26) എന്നിവരെയാണ് പാറശ്ശാല പോലീസ് പിടികൂടിയത്.
സംഭവത്തെ കുറിച്ച് പോലീസ് പറയുന്നതിങ്ങനെയാണ്; കീഴ്കൊല്ല സ്വദേശിയായ ഗിരിശങ്കറിനെ പ്രതികളായ സോജു, അരുൺ അച്ചു എന്നിവർ ലഹരി ഉത്പന്നങ്ങളുടെ വിൽപ്പന നടത്തുന്നതായി എക്സൈസ് സംഘത്തിന് വിവരം നൽകിയതായി ആരോപിച്ച് വ്യാഴാഴ്ച രാത്രി ആക്രമിക്കുകയായിരുന്നു. ഇവർ മറ്റ് പ്രതികളുമായി ഗിരിശങ്കർ ജോലി ചെയ്യുന്ന സ്ഥാപനത്തിന് മുന്നിൽ വന്നാണ് ആക്രമണം നടത്തിയത്. പ്രതികൾ സംഘം ചേർന്ന് ഗിരിശങ്കറിനെ സ്റ്റീൽ കമ്പി കൊണ്ട് തലയിൽ അടിച്ചും കത്തി കൊണ്ട് കുത്തി കൊലപ്പെടുത്തുവാൻ ശ്രമിക്കുകയും ചെയ്തു.
സംഭവത്തിന് ശേഷം ഒളിവിൽപ്പോയ പ്രതികളിൽ നാല് പേരെ പാറശ്ശാല പോലീസ് പിടികൂടി. കൂട്ടു പ്രതികളായ മറ്റ് മൂന്ന് പേർക്കായി പോലീസ് അന്വേഷണം നടത്തി വരികയാണ്. പിടിയിലായവർ നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളാണെന്ന് പോലീസ് പറഞ്ഞു. സംഭവത്തിൽ പിടിയിലായ സോജു എന്ന് വിളിക്കുന്ന സുജിത്ത് രാജ് 2023 ജൂൺ മുതൽ 2023 ഡിസംബർ 20 വരെ കാപ്പക്കേസിൽ ഉൾപ്പെടുത്തി ജില്ലക്ക് പുറത്തേക്ക് നാട് കടത്തിയ പ്രതിയാണ്. രണ്ടാം പ്രതി അച്ചു നിരവധി കേസുകളിൽ പ്രതിയാണ്. ഇയാൾ പ്രതിയായ പോക്സോ കേസ് വെളളിയാഴ്ച വിധി പ്രഖ്യാപിക്കുവാനിരിക്കെയാണ് അച്ചു പോലീസ് പിടിയിലായത്.