ചണ്ഡിഗഡ്: ലോക്സഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുൻപ് പഞ്ചാബിൽ ഭരണകക്ഷിയായ എഎപിക്ക് തിരിച്ചടി. ജലന്ധർ എംപി സുശീൽ കുമാർ റിങ്കു, ജലന്ധർ വെസ്റ്റ് എംഎൽഎ ശീതൾ അംഗുരൽ എന്നിവർ ബിജെപിയിൽ ചേർന്നു. ബുധനാഴ്ച ഡൽഹിയിലെ ബിജെപി ആസ്ഥാനത്ത് എത്തിയാണ് ഇരുവരും പാർട്ടി അംഗത്വം സ്വീകരിച്ചത്.
സംസ്ഥാനത്ത് എഎപിയുടെ ഏക സിറ്റിങ് എംപിയായ സുശീൽ കുമാർ ബിജെപിയിൽ ചേരുമെന്ന് നേരത്തെ അഭ്യൂഹമുയർന്നിരുന്നു. 2023ൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ 58,691 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് സുശീൽ കുമാർ പാർലമെന്റിലെത്തിയത്. ഇത്തവണ ജലന്ധറിൽ അദ്ദേഹത്തെ എഎപി സ്ഥാനാർഥിയായി പ്രഖ്യാപിച്ചിരുന്നു. നേതാക്കളുമായി ചർച്ചകൾ പുരോഗമിക്കുന്നതിനിടെയാണു പാർട്ടി വിട്ടത്. ജൂൺ 1ന് ഒറ്റ ഘട്ടമായാണ് പഞ്ചാബിലെ 13 ലോക്സഭാ മണ്ഡലങ്ങളിലേക്ക് തിരഞ്ഞെടുപ്പ് നടക്കുന്നത്. ജൂൺ 4നാണ് ഫലപ്രഖ്യാപനം.