ന്യൂഡൽഹി: രാജ്യത്തെ പരമോന്നത ചലച്ചിത്രബഹുമതിയായ ദാദാ സാഹേബ് ഫാൽക്കെ അവാർഡ് പ്രശസ്ത ബോളിവുഡ് നടി വഹീദ റഹ്മാന് .കേന്ദ്ര വാർത്താ വിനിമയ പ്രക്ഷേപണ വകുപ്പ് മന്ത്രി അനുരാഗ് താക്കൂറാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഇന്ത്യൻ സിനിമയ്ക്ക് നൽകിയ മഹത്തായ സംഭാവനകൾ പരിഗണിച്ച് ഈ വർഷത്തെ ദാദാസാഹിബ് ഫാൽക്കെ അവാർഡ് വഹീദ റഹ്മാന് നൽകുന്നുവെന്ന് പ്രഖ്യാപിക്കുന്നതിൽ തനിക്ക് വലിയ സന്തോഷവും ബഹുമാനവും തോന്നുന്നുവെന്ന് അദ്ദേഹം ഔദ്യോഗിക എക്സ് അക്കൗണ്ടിൽ കുറിച്ചു.
പ്യാസ, കാഗസ് കെ ഫൂൽ, ചൗധവി കാ ചന്ദ്, സാഹിബ് ബിവി ഔർ ഗുലാം, ഗൈഡ്, ഖാമോഷി തുടങ്ങി നിരവധി ചിത്രങ്ങളിലെ അഭിനയത്തിന് വഹീദ നിരൂപക പ്രശംസ നേടിയിട്ടുണ്ടെന്ന് അനുരാഗ് താക്കൂർ പുരസ്കാരം പ്രഖ്യാപിച്ചുകൊണ്ട് വ്യക്തമാക്കി.
ആലിബാബാവും 40 തിരുടർഗളും എന്ന തമിഴ്ചിത്രത്തിൽ ഒരു നർത്തകിയായാണ് വഹീദ സിനിമയിൽ അരങ്ങേറുന്നത്. എന്നാൽ 1955-ൽ തെലുങ്ക് ചിത്രമായ റോജുലു മാരായി ആണ് വഹീദയുടേതായി തിയേറ്ററുകളിലെത്തിയ ആദ്യചിത്രം. ഗുരുദത്തിന്റെ പ്യാസാ, കാഗസ് കേ ഫൂൽ എന്നീ ചിത്രങ്ങൾ വിജയിച്ചതോടെയാണ് വഹീദ റഹ്മാൻ ബോളിവുഡിൽ കാലുറപ്പിച്ചത്. 90-ഓളം ചിത്രങ്ങളിലാണ് അവർ വേഷമിട്ടു. ഗൈഡ്, നീൽ കമൽ, ഖാമോഷി, രേഷ്മ ഔർ ഷേരാ തുടങ്ങിയവ അതിൽ ചിലതുമാത്രം. അഞ്ചുപതിറ്റാണ്ടിലേറെ നീണ്ട തന്റെ കരിയറിൽ, രേഷ്മ ഔർ ഷേര എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ ദേശീയ ചലച്ചിത്ര പുരസ്കാരവും അവരെ തേടിയെത്തി. 1972-ൽപദ്മശ്രീയും 2011-ൽ പദ്മഭൂഷണും നൽകി രാജ്യം അവരെ ആദരിച്ചു. നടിയെന്നതിലുപരി ഒരു മനുഷ്യസ്നേഹികൂടിയാണ് വഹീദ റഹ്മാൻ. എല്ലാവരുടേയും വിദ്യാഭ്യാസത്തിന് വേണ്ടി വാദിക്കുന്ന അവർ ദാരിദ്ര്യത്തിനെതിരെ പോരാടുന്ന രംഗ് ദേ എന്ന സംഘടനയുടെ അംബാസഡറുമാണ്. രാജ്യത്തെ പ്രഥമ സമ്പൂർണ ഫീച്ചർസിനിമയായ രാജ ഹരിശ്ചന്ദ്രയുടെ സംവിധായകനായ ദാദാ സാഹേബ് ഫാൽക്കെയുടെ സ്മരണ നിലനിർത്താൻ കേന്ദ്രസർക്കാർ 1969-ൽ ഏർപ്പെടുത്തിയതാണ് പുരസ്കാരം.