തിരുവനന്തപുരം: വ്യാജ സർട്ടിഫിക്കറ്റ് നൽകി മത്സരിപ്പിച്ചതിൽ സി.പി.എം മാപ്പ് പറയണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഉപതിരഞ്ഞെടുപ്പിന് തയ്യാറെടുക്കുകയാണെന്നും യു.ഡി.എഫ് വൻ വിജയം കൈവരിക്കുമെന്നും വി.ഡി സതീശൻ തിരുവനന്തപുരത്ത് പറഞ്ഞു. ദേവികുളം മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് ഫലം ഹൈക്കോടതി റദ്ദാക്കിയതിനോട് പ്രതികരിക്കുകയായിരുന്നു വി ഡി സതീശൻ.
തിരഞ്ഞെടുപ്പ് വേളയിൽ തന്നെ എതിർ സ്ഥാനാർത്ഥി ഉന്നയിച്ച വിഷയമാണിത്. അവിടെ ഇരിക്കുന്ന എല്ലാ റിട്ടേണിങ് ഓഫീസർമാരും ഒത്തുകൂടിയാണ് ഇത് ചെയ്യുന്നത്. പട്ടികജാതി സംവരണത്തിൽ പട്ടികജാതിക്കാരന് വിജയിക്കാനുള്ള അവസരമാണ് ഇല്ലാതാക്കിയത്. ഇതിന് പിന്നിൽ വലിയ തട്ടിപ്പാണ് നടന്നതെന്നും അദ്ദേഹം പറഞ്ഞു.
സി.പി.എം എം.എൽ.എ എ. രാജയ്ക്ക് പട്ടികജാതി സംവരണത്തിന് അർഹതയില്ലെന്ന് ചൂണ്ടിക്കാട്ടി ദേവികുളം മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് ഫലം ഹൈക്കോടതി റദ്ദാക്കിയിരുന്നു. ക്രിസ്ത്യാനിയായ രാജ വ്യാജരേഖകൾ കാണിച്ച് തിരഞ്ഞെടുപ്പിൽ മത്സരിച്ചെന്നാരോപിച്ച് യു.ഡി.എഫ് സ്ഥാനാർഥിയായിരുന്ന ഡി.കുമാർ നൽകിയ ഹർജിയിലായിരുന്നു ഹൈക്കോടതിയുടെ നടപടി.