ന്യൂഡൽഹി: ഇന്ത്യയുടെ ചന്ദ്രയാൻ 3 ചന്ദ്രോപരിതലത്തിൽ സോഫ്റ്റ് ലാൻഡിങ് നടത്തുന്നത് ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ലോകം. ലാൻഡറും (വിക്രം) റോവറും (പ്രഗ്യാൻ) ഉൾപ്പെടുന്ന ലാൻഡിങ് മൊഡ്യുൾ ഇന്ന് വൈകിട്ട് 6:04 ന് ചന്ദ്രന്റെ ദക്ഷിണ ധ്രുവപ്രദേശത്തിന് സമീപം സ്പർശിക്കാനായി തയ്യാറെടുക്കുകയാണ്. ലാൻഡർ ഇറങ്ങി ഏതാനും നിമിഷങ്ങൾക്കുള്ളിൽ ചന്ദ്രോപരിതലത്തിന്റെ ചിത്രങ്ങൾ ഓർബിറ്റർ വഴി ഭൂമിയിലെ കൺട്രോൾ സെന്ററിലെത്തുമെന്നാണ് ഐഎസ്ആർഒ അറിയിച്ചത്.
ഇന്ന് വൈകിട്ട് 5.45ന് ചന്ദ്രോപരിതലത്തിൽ നിന്ന് ലാൻഡർ താഴ്ത്താനാരംഭിക്കും. ദൗത്യം വിജയിച്ചാൽ ഭൂമിയുടെ ഏക പ്രകൃതിദത്ത ഉപഗ്രഹത്തിന്റെ അജ്ഞാത പ്രദേശമായ ദക്ഷിണധ്രുവത്തിൽ എത്തുന്ന ആദ്യ രാജ്യമായി ഇന്ത്യ മാറും. ലാൻഡിങ്ങിനുള്ള സ്ഥലം അനുയോജ്യമല്ലെന്ന് ലാൻഡറിന് തോന്നിയാൽ ദൗത്യം ഓഗസ്റ്റ് 27ലേക്ക് നീട്ടുമെന്നാണ് സൂചന. ചന്ദ്രനിൽ സ്പർശിക്കാനും റോബോട്ടിക് ചാന്ദ്ര റോവർ ഇറക്കാനും കഴിഞ്ഞാൽ ചന്ദ്രോപരിതലത്തിൽ സോഫ്റ്റ് ലാൻഡിങ് സാങ്കേതികവിദ്യ നേടുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറും.