ഭോപ്പാൽ: ആദിവാസി യുവാവിന്റെ മേൽ മൂത്രമൊഴിച്ച ബി ജെ പി നേതാവ് പിടിയിൽ. പർവേശ് ശുക്ല എന്നയാളാണ് പിടിയിലായത്. ഇന്ന് പുലർച്ചെയാണ് ഇയാളെ കസ്റ്റഡിയിലെടുത്തതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതിന് പിന്നാലെയാണ് അറസ്റ്റ്. എസ്.സി, എസ്.ടി ആക്ട്, ദേശീയ സുരക്ഷാ നിയമം എന്നിവ ചുമത്തിയാണ് ശുക്ലയ്ക്കെതിരെ കേസെടുത്തിരിക്കുന്നത്.
മദ്യപിച്ച് ലക്കുകെട്ട അവസ്ഥയിൽ ആദിവാസി യുവാവിന്റെ മുഖത്ത് മൂത്രമൊഴിക്കുന്ന പർവേശ് ശുക്ലയുടെ വീഡിയോ കഴിഞ്ഞ ദിവസമാണ് സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചത്. തുടർന്ന് പൊലീസ് സിദ്ദി സ്വദേശിയായ ശുക്ലയെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാളെ ചോദ്യം ചെയ്തു വരികയാണെന്നും തുടർ നടപടികൾ സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു. അതേസമയം, പ്രതിയുടെ കൈവശം അനധികൃത സ്വത്തുക്കൾ ഉണ്ടെങ്കിൽ ബുൾഡോസർ പ്രയോഗം നടത്താൻ സർക്കാർ മടിക്കില്ലെന്ന് മദ്ധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്ര പ്രതികരിച്ചു. ശുക്ലയുടെ സ്വത്തുവിവരങ്ങളുടെ കണക്കുകൾ ശേഖരിക്കുകയാണെന്നും വൈകിട്ടോടെ റിപ്പോർട്ട് കിട്ടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രതി സിദ്ധി, എം എൽ എയും ബി ജെ പി നേതാവുമായ കേദാർ നാഥ് ശുക്ലയുടെ അടുത്ത അനുയായിയാണെന്നാണ് വിവരം. അതേസമയം, വീഡിയോ വ്യാജമാണെന്ന് പറയിപ്പിക്കാൻ ആദിവാസി യുവാവിന്റെ മേൽ സമ്മർദമുള്ളതായും റിപ്പോർട്ടുകളുണ്ട്.