പരപ്പനങ്ങാടി: മൂന്ന് കുട്ടികളും യുവതിയും താമസിക്കുന്ന വീടിന്റെ മേൽക്കൂര തകർത്ത് കുടിയൊഴിപ്പിക്കാൻ ബന്ധുവിന്റെ ശ്രമം. പരപ്പനങ്ങാടി പുത്തരിക്കലിൽ കഴിഞ്ഞ ദിവസമാണ് സംഭവം. സുബൈദയും(45) കുട്ടികളും താമസിക്കുന്ന ഓടിട്ട വീടിന്റെ മേൽക്കൂര ഭർത്യ സഹോദരൻ തകർത്തെന്നാണ് പരാതി. വർഷങ്ങളായി ഇവർ താമസിക്കുന്ന വീടിനെ ചൊല്ലി അവകാശതർക്കം നിലനിൽക്കുന്നുണ്ട്. സുബൈദയുടെ ഭർത്താവ് അബ്ബാസിന്റെ കുടുംബവീടാണ് ഇത്. അബ്ബാസ് വിദേശത്താണ്.
രണ്ട് ചെറിയ ആൺകുട്ടികളും ഒരു പെൺകുട്ടിയുമാണ് സുബൈദയ്ക്കുള്ളത്. കഴിഞ്ഞ ദിവസം രാത്രി ഭർത്യ സഹോദരനായ ഷാജഹാൻ മേൽക്കൂരയിൽ കയറി മുഴുവൻ ഓടുകളും വലിച്ചെറിഞ്ഞ് തകർത്തെന്നാണ് പരാതി. ഇതിനു മുമ്പും ഇയാൾ കുടുംബത്തെ വഴിയിലിറക്കി വിടാൻ ശ്രമിച്ചിരുന്നുവെന്നും സുബൈദ ആരോപിക്കുന്നു.
പരിസരവാസികൾ ഇടപെട്ടതിനെ തുടർന്ന് പഴയ ഓടുകൾ പാകിയെടുത്തു ശരിയാക്കി കൊടുക്കുകയായിരുന്നു. കുടുംബ സ്വത്തായ വീട് ഇവർ സ്വന്തമായി റിപ്പയർ ചെയ്തതാണ് ഭർത്യസഹോദരനെ ചൊടിപ്പിച്ചത്. മേൽക്കൂര പൂർണ്ണമായി തകർത്തതോടെ, രാത്രി മുതൽ പെയ്ത കനത്ത മഴയിൽ കുട്ടികളുടെ പഠന സാമഗ്രികളും മറ്റും പൂർണ്ണമായി നശിച്ചു. യുവതിയുടെ പരാതിയിൽ ഭർതൃസഹോദരനെതിരെ പരപ്പനങ്ങാടി പൊലീസ് കേസെടുത്തു.