കണ്ണൂർ: തുടർച്ചയായി പെയ്തുകൊണ്ടിരിക്കുന്ന അതിതീവ്ര മഴയിൽ കൊല്ലം മുളളിക്കാട് ജംഗ്ഷന് സമീപം മരം റോഡിലേക്ക് വീണു. വൈദ്യുതി ലൈനിന്റെ മുകളിലേക്കാണ് കൂറ്റൻ മരം വീണത്. റോഡിന് സമീപത്തെ ഷെഡിലുണ്ടായിരുന്ന വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. മലപ്പുറത്തും സ്ഥിതി രൂക്ഷമാണ്. കടൽക്ഷോഭത്തെ തുടർന്ന് നാല് വീടുകൾ പൂർണമായും 15 വീടുകൾ ഭാഗികമായും തകർന്നു. 50ഓളം വീടുകളിൽ വെള്ളം കയറി. വയനാട് പൂതാടിയിലും വീട് ഭാഗികമായി തകർന്നു. വീട്ടുകാർ തൊട്ടടുത്ത വീട്ടിലായിരുന്നതിനാൽ വലിയ അപകടം ഒഴിവായി. തിരുവനന്തപുരം കുന്നത്തുകാലിലും വീടിന് മുകളിലേയ്ക്ക് മരം വീണു. കിടപ്പുരോഗികൾ ഉൾപ്പെടെയുള്ളവർ അത്ഭുതകരമായി രക്ഷപ്പെട്ടു. കണ്ണൂർ സെൻട്രൽ ജയിലിലെ സുരക്ഷാ മതിലും ഇടിഞ്ഞ് വീണു. ഇന്ന് രാവിലെ ഏഴ് മണിക്കായിരുന്നു സംഭവം. 30 മീറ്ററോളം ദൂരമാണ് മതിൽ ഇടിഞ്ഞ് വീണത്.
അതേസമയം, വൃഷ്ടിപ്രദേശങ്ങളിൽ മഴ കനത്തതിനാൽ സംസ്ഥാനത്തെ വിവിധ അണക്കെട്ടുകൾ തുറന്നു. പത്തനംതിട്ടയിൽ മണിയാർ ഡാം തുറന്ന സാഹചര്യത്തിൽ പമ്പ, കക്കാട്ടാർ തീരങ്ങളിൽ വസിക്കുന്നവർക്കായി ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഇടുക്കിയിലെ കല്ലാർകുട്ടി, പാംബ്ല ഡാമുകളും തുറന്നിട്ടുണ്ട്. പാംബ്ല ഡാമിന്റെ രണ്ട് ഷട്ടറുകളാണ് തുറന്നത്. ആദ്യ ഷട്ടർ 75 സെന്റീമീറ്ററും രണ്ടാമത്തെ ഷട്ടർ 30 സെന്റീമീറ്ററുമാണ് തുറന്നത്. കല്ലാർകുട്ടി ഡാമിന്റെ രണ്ട് ഷട്ടറുകളാണ് തുറന്നത്. ഒരു ഷട്ടർ 15 സെന്റീമീറ്ററും രണ്ടാമത്തെ ഷട്ടർ 90 സെന്റീമീറ്ററുമാണ് തുറന്നിരിക്കുന്നത്. പെരിയാര്‍ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു. സംസ്ഥാനത്ത് ഇന്നും മഴ കനത്തേക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള 12 ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് ആണ്. കൊല്ലത്ത് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കണ്ണൂർ, തൃശൂർ, എറണാകുളം, ഇടുക്കി, കോട്ടയം, കാസർകോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. പത്തനംതിട്ടയിലും കുട്ടനാട് താലൂക്കിലും ദുരിതാശ്വാസ ക്യാമ്പായി പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയാണ്. എം ജി, കണ്ണൂർ, സാങ്കേതിക സർവകലാശാലകൾ ഇന്ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി. മുതിരപ്പുഴയാര്‍, പെരിയാര്‍ തീരങ്ങളില്‍ ജാഗ്രതാ നിര്‍ദേശം നൽകി. കൊച്ചിയിലും പൊന്നാനിയിലും കോഴിക്കോട്ടും കടലാക്രമണം രൂക്ഷമാണ്. ഇടുക്കിയിലും കണ്ണൂരിലും രാത്രിയാത്ര നിരോധിച്ചിരിക്കുകയാണ്. നാളെയോടെ മഴയുടെ തീവ്രത കുറഞ്ഞേക്കും എന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. അതേസമയം, സംസ്ഥാനത്തെ മഴ സാഹചര്യം ഇന്ന് ചേരുന്ന മന്ത്രി സഭാ യോഗം ചർച്ച ചെയ്യും. മഴക്കെടുതി നേരിടാനുള്ള നിർദേശം ഇതിനകം കളക്ടർമാർക്ക് കൈമാറിയിട്ടുണ്ട്. ആശങ്ക വേണ്ടെന്നും മുന്നറിയിപ്പുകൾ കൃത്യമായി പാലിക്കണമെന്നുമുള്ള നിർദേശം ആണ് സർക്കാർ മുന്നോട്ട് വയ്ക്കുന്നത്.