കൊച്ചി: അമേരിക്കയും ചൈനയുമായുള്ള വ്യാപാര തർക്കങ്ങൾ മൂർച്ഛിച്ചതോടെ രാജ്യാന്തര മേഖലയിൽ നിന്ന് ഇന്ത്യയിലേക്ക് നേരിട്ടുള്ള വിദേശ കോർപ്പറേറ്റ് നിക്ഷേപം കുത്തനെ കൂടുന്നു. നടപ്പുവർഷം ലോകത്തിലെ മൊത്തം വിദേശ നിക്ഷേപത്തിൽ ചൈനയുടെ വിഹിതം കേവലം ഒരു ശതമാനമായി കുറഞ്ഞുവെന്ന് അമേരിക്കയിലെ ഗവേഷണ സ്ഥാപനമായ റോഡിയം ഗ്രൂപ്പിന്റെ റിപ്പോർട്ടിൽ പറയുന്നു.2018ൽ ഈ രംഗത്ത് ചൈനയുടെ വിഹിതം 48 ശതമാനമായിരുന്നു. അതേസമയം ഇന്ത്യ, സിംഗപ്പൂർ, മലേഷ്യ എന്നീ രാജ്യങ്ങളുടെ സംയുക്ത വിഹിതം ഇക്കാലയളവിൽ പത്ത് ശതമാനത്തിൽ നിന്നും 38 ശതമാനമായാണ് ഉയർന്നത്.
സെമികണ്ടക്ടർ സാങ്കേതികവിദ്യ ഉപയോഗം സംബന്ധിച്ച തർക്കങ്ങളും ചാരപ്രവർത്തനത്തെ കുറച്ചുള്ള ആശങ്കകളുമാണ് ചൈനയും അമേരിക്കയുമായുള്ള വ്യാപാര യുദ്ധത്തിന് കളമൊരുക്കുന്നത്. കൊവിഡ് രോഗവ്യാപനത്തിന് ശേഷം ചൈനയുടെ വിശ്വാസ്യത സംബന്ധിച്ച് അമേരിക്കയിലെയും യൂറോപ്പിലെയും വൻകിട കോർപ്പറേറ്റുകൾക്ക് സംശയമേറുന്നതും വിദേശ നിക്ഷേപത്തെ പ്രതികൂലമായി ബാധിക്കുന്നു.ചൈന പുറത്തുവിട്ട വിദേശ നാണയ ശേഖരത്തിലെ കണക്കുകളനുസരിച്ച് ജൂലായ് മുതൽ സെപ്തംബർ വരെയുള്ള കാലയളവിൽ നേരിട്ടുള്ള വ്യവസായ നിക്ഷേപത്തിൽ 1180 കോടി ഡോളറിന്റെ ഇടിവാണുണ്ടായത്. അതോടൊപ്പം നിലവിലുള്ള വൻകിട കമ്പനികൾ പലതും ചൈനയിലെ പ്രവർത്തനം ചുരുക്കുകയാണ്.1998ന് ശേഷം ഇതാദ്യമായാണ് ചൈനയുടെ ഔദ്യോഗിക കണക്കുകളിൽ ഒരു നെഗറ്റീവ് നമ്പർ പ്രത്യക്ഷപ്പെടുന്നത്. സീറോ കൊവിഡ് നിബന്ധനകൾ ഷാങ്ഹായിൽ ഏർപ്പെടുത്തിയതിന് ശേഷം 2022 ഏപ്രിൽ – ജൂൺ കാലയളവ് മുതൽ ചൈനയിലേക്കുള്ള വിദേശ നിക്ഷേപം തുടർച്ചയായി ഇടിയുകയാണ്. സെമികണ്ടക്ടർ ചിപ്പുകൾ, നിർമിത ബുദ്ധി (എ ഐ) തുടങ്ങിയ മേഖലകളിൽ ചൈനയിൽ നിക്ഷേപം നടത്തരുതെന്ന് വൻകിട കോർപ്പറേറ്റ് കമ്പനികൾക്ക് അമേരിക്കൻ സർക്കാർ ആഗസ്റ്റിൽ കർശന നിർദേശം നൽകിയിരുന്നു. മിസ്തുബുഷി ഉൾപ്പെടെയുള്ള മുൻനിര കമ്പനികൾ കഴിഞ്ഞ മാസം ചൈനയിൽ നിന്നും നിക്ഷേപം പിൻവലിക്കുകയാണെന്ന് വ്യക്തമാക്കിയിരുന്നു.