മനാമ: കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതിനുള്ള നാഷണൽ മെഡിക്കൽ ടാസ്ക്ഫോഴ്സ് നൽകിയ നിർദ്ദേശങ്ങൾക്കനുസൃതമായി ബഹ്റൈനിലെ സിവിൽ ഏവിയേഷൻ അഫയേഴ്സ് രാജ്യത്തിന്റെ റെഡ് ലിസ്റ്റ് രാജ്യങ്ങളുടെ പട്ടിക പുതുക്കി. ജോർജിയ, ഉക്രെയ്ൻ, റിപ്പബ്ലിക് ഓഫ് മലാവിഎന്നിവയാണ് പുതുതായി റെഡ് ലിസ്റ്റിൽ ഉൾപ്പെടുത്തിയ രാജ്യങ്ങൾ. ഓഗസ്റ്റ് 12 മുതൽ ഇത് പ്രാബല്യത്തിൽ വരും.
ബംഗ്ലാദേശ്, ഇന്ത്യ, പാകിസ്ഥാൻ, ഇറാൻ, ശ്രീലങ്ക, നേപ്പാൾ, ഇന്തോനേഷ്യ, വിയറ്റ്നാം, ഫിലിപ്പൈൻസ്, മലേഷ്യ, ഇറാഖ്, ടുണീഷ്യ, ജോർജിയ, മംഗോളിയ, യുണൈറ്റഡ് മെക്സിക്കൻ സ്റ്റേറ്റ്സ്, ഡൊമിനിക്കൻ റിപ്പബ്ലിക്ക്, മ്യാൻമർ, പനാമ, ദക്ഷിണാഫ്രിക്ക, മലാവി റിപ്പബ്ലിക്, നമീബിയ, ഉഗാണ്ട, സിംബാബ്വെ, മൊസാംബിക്ക്, ഉക്രെയ്ൻ എന്നിവയാണ് റെഡ് ലിസ്റ്റിൽ ഉൾപ്പെട്ട രാജ്യങ്ങൾ.
ബഹ്റൈൻ പൗരന്മാർക്കും റസിഡന്റ് പെർമിറ്റ് ഉള്ളവർക്കും ഒഴികെ റെഡ് ലിസ്റ്റ് രാജ്യങ്ങളിൽ നിന്ന് വരുന്ന യാത്രക്കാർക്ക് പ്രവേശനം നിരോധിച്ചിട്ടുണ്ട്. രാജ്യത്ത് പ്രവേശിക്കാൻ അർഹതയുള്ള യാത്രക്കാർ 48 മണിക്കൂറിനുള്ളിൽ എടുത്ത ക്യൂ ആർ കോഡോട് കൂടിയ ആർ ടി പി സി ആർ പരിശോധനാ ഫലം ഹാജരാക്കണം. രാജ്യത്ത് എത്തിയ ശേഷം 10 ദിവസം നിർബന്ധിത ക്വാറന്റൈനിൽ കഴിയണം. ബി അവെയർ ആപ്ലിക്കേഷൻ വഴിയോ എയർപോർട്ടിൽ എത്തിയ ശേഷമോ ഒന്നാം ദിവസത്തേയും പത്താം ദിവസത്തേയും കോവിഡ് പരിശോധനയ്ക്കുള്ള 24 ദിനാർ അടയ്ക്കാവുന്നതാണ്.
ബഹ്റൈനിൽ സ്ഥിരമായ മേൽവിലാസം ഇല്ലാത്ത യാത്രക്കാർക്ക് നാഷണൽ ഹെൽത്ത് റെഗുലേറ്ററി അതോറിറ്റി (എൻഎച്ച്ആർഎ) ലൈസൻസുള്ള ക്വാറന്റൈൻ സെന്ററുകൾ ലഭ്യമാക്കിയിട്ടുണ്ട്. ബഹ്റൈനിൽ സ്ഥിരമായ വിലാസമുള്ളവർക്ക് അവരുടെ പേരിലോ അടുത്ത കുടുംബാംഗത്തിന്റെ പേരിലോ രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിൽ ആ വസതിയിൽ 10 ദിവസത്തെ നിർബന്ധിത ക്വാറന്റൈൻ പൂർത്തിയാക്കാം. ആറും അതിൽ താഴെയും പ്രായമുള്ള യാത്രക്കാരെ ഇതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കൊറോണ വൈറസിനെതിരായ പോരാട്ടത്തിനായി നാഷണൽ മെഡിക്കൽ ടാസ്ക്ഫോഴ്സ് നടത്തിയ വിലയിരുത്തലിനെ അടിസ്ഥാനമാക്കിയാണ് റെഡ് ലിസ്റ്റ് രാജ്യങ്ങൾ പരിഷ്ക്കരിച്ചത്.