മനാമ: രാജ്യത്തെ വിവിധ പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന 109 കിലോമീറ്റർ നീളമുള്ള മെട്രോപദ്ധതിയുടെ ടെണ്ടർ നടപടികൾ ഉടൻ തുടങ്ങുമെന്ന് ഗതാഗത വാർത്താവിനിമയ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് നടപ്പാക്കാൻ പോകുന്ന ഏറ്റവും പ്രധാനപ്പെട്ട വികസന പദ്ധതികളിലൊന്നാണ് ബഹ്റൈൻ മെട്രോ പദ്ധതി. മുഹറഖ്, കിംഗ് ഫൈസൽ ഹൈവേ, ജുഫെയർ, ഡിപ്ലോമാറ്റിക് ഏരിയ, സീഫ് ഡിസ്ട്രിക്റ്റ്, സൽമാനിയ, അധാരി, ഇസ ടൗൺ എന്നിങ്ങനെ ബഹ്റൈനിലെ ഏറ്റവും പ്രധാനപ്പെട്ട സ്ഥലങ്ങളെ ബന്ധിപ്പിക്കുന്നതാണ് ആദ്യ ഘട്ടം. 29 കിലോമീറ്ററും 20 സ്റ്റേഷനുകളുമാണ് ആദ്യ ഘട്ടത്തിലുണ്ടാകുക. പൊതു–സ്വകാര്യ പങ്കാളിത്ത രീതിയിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. സ്വകാര്യ മേഖലയ്ക്കാകും നിർമ്മാണച്ചുമതല. മെട്രോ രൂപകൽപന, നിർമ്മിക്കുക, നിക്ഷേപം നടത്തുക, പദ്ധതി കൈകാര്യം ചെയ്യുക, പരിപാലിക്കുക എന്നിവയടക്കമുള്ള കാര്യങ്ങൾ 35 വർഷത്തേക്ക് സ്വകാര്യ മേഖലയ്ക്ക് കൈമാറും.
രാജ്യത്തെ ഗതാഗത തിരക്ക് ഒരുപരിധി വരെ മെട്രോ നടപ്പാക്കപ്പെടുന്നതോടെ കുറയുമെന്നാണ് കണക്കാക്കുന്നത്. രാജ്യത്തെ ഗതാഗത സേവനങ്ങളുടെ കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനും തിരക്കുകൾ കുറച്ച് ജനങ്ങളുടെ യാത്ര സുഗമമാക്കുന്നതിനും പദ്ധതി സഹായകമാകും. മാത്രമല്ല പെട്രോളിയം ഇന്ധനങ്ങളുടെ ഉപയോഗവും കുറയ്ക്കാൻ സാധിക്കും. 2060 ഓടെ സീറോ കാർബൺ എമിഷൻ എന്ന അന്താരാഷ്ട്ര ലക്ഷ്യം കൈവരിക്കാനുള്ള പരിശ്രമത്തിൽ ബഹ്റൈനും കൈകോർക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇലക്ട്രിക് ട്രെയിനുകൾ ഈ ലക്ഷ്യം കൈവരിക്കാൻ സഹായകമാണ്. പരിസ്ഥിതി സംരക്ഷണത്തിനും മെട്രോ പദ്ധതി സഹായകരമാകുമെന്നാണ് വിലയിരുത്തൽ.
മെട്രോ ട്രാക്ക് നിർണ്ണയിക്കുന്നതിനുള്ള പ്രവൃത്തികൾ ഏറെക്കുറെ പൂർത്തിയായിട്ടുണ്ട്. ഇനി സ്ഥലമേറ്റെടുക്കൽ നടപടികളുമായി മുന്നോട്ടുപോകേണ്ടതുണ്ട്. നിർദ്ദിഷ്ട മെട്രോട്രാക്കിൽ വരുന്ന 24 േപ്ലാട്ടുകളുടെ ഭാഗങ്ങൾ വില കൊടുത്തുവാങ്ങാനാണ് പദ്ധതിയിടുന്നത്. ടെൻഡറിൽ പങ്കെടുക്കുന്ന ഗ്രൂപ്പുകൾ സമർപ്പിക്കുന്ന തുകയനുസരിച്ചാണ് പദ്ധതിയുടെ ചെലവ് നിർണ്ണയിക്കുക. അന്തിമ ഡിസൈൻ ജോലികൾ, കരാർ കാലയളവിലെ പ്രോജക്റ്റ് പ്രവർത്തനം തുടങ്ങിയവ അവരാണ് നിർവഹിക്കേണ്ടത്. നിക്ഷേപകർ, കൺസൾട്ടന്റുകൾ, കരാറുകാർ, വിതരണക്കാർ, ട്രെയിൻ ഓപ്പറേറ്റർമാർ എന്നിവരുൾപ്പെടെയുള്ള ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ട സംരംഭങ്ങളുമായി പങ്കാളിത്തപദ്ധതികൾ നിലവിൽ രൂപവത്കരിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച വിശദാംശങ്ങൾ ടെൻഡർ ആൻഡ് ഓക്ഷൻ ബോർഡിന്റെ വെബ്സൈറ്റിൽ പ്രഖ്യാപിച്ചു.
ജി.സി.സി. റെയിൽ നെറ്റ്വർക്കിന്റെ ഭാഗമായി വാഹനങ്ങൾക്കായി നാല് ട്രാക്കും റെയിൽവേക്കായി രണ്ട് ട്രാക്കും അടങ്ങുന്ന നിർമാണമാണ് നടത്താൻ പോകുന്നത്. 2018 ൽ രാജ്യം മെട്രോ പദ്ധതി പ്രഖ്യാപിച്ചിരുന്നു.പൂർണ്ണമായും ഓട്ടോമാറ്റിക്കായ മെട്രോ ഡ്രൈവറില്ലാതെ സർവിസ് നടത്തുന്നതാണ്. നാലുഘട്ടമായി നിർമാണം പൂർത്തിയാക്കാനാണ് അന്ന് തീരുമാനിച്ചിരുന്നത്. രണ്ട് ബില്യൺ യു.എസ് ഡോളറാണ് നിർമ്മാണച്ചെലവ് കണക്കുകൂട്ടിയിരുന്നത്.
രാജാവ് ഹമദ് ബിൻ ഇസ അൽ ഖലീഫയുടെ നിർദ്ദേശങ്ങൾക്കനുസൃതമായി ആരംഭിച്ച സാമ്പത്തിക വീണ്ടെടുക്കൽ പദ്ധതിയുടെ പ്രഖ്യാപനത്തെ തുടർന്നായിരുന്നു ഈ നീക്കം. വിദേശ നിക്ഷേപങ്ങളെയും വൻകിട ബഹുരാഷ്ട്ര കമ്പനികളെയും ആകർഷിച്ചുകൊണ്ട് സാമ്പത്തിക വളർച്ചയെ സഹായിക്കാൻ ലക്ഷ്യമിടുന്ന രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട പദ്ധതികളിലൊന്നാണ് ബഹ്റൈൻ മെട്രോ പദ്ധതി. ബഹ്റൈന്റെ ‘സാമ്പത്തിക ദർശനം 2030’പദ്ധതിക്ക് ഊർജം പകരുന്നതാണ് ഈ പദ്ധതി.