Author: News Desk

മനാമ: ലോകത്തെ മികച്ച 20 സൈബർ സുരക്ഷാ വനിതകളുടെ പട്ടികയിൽ ഇടംനേടി മുൻ ബഹ്‌റൈൻ പ്രവാസിയും ഇന്ത്യൻ സ്‌കൂൾ പൂർവവിദ്യാർഥിനിയുമായ മീര താംബോളി. ‘സൈബർ സെക്യൂരിറ്റി വുമൺ ഓഫ് ദി വേൾഡ് അവാർഡ്‌സ് 2026’ലാണ് 26കാരിയായ മീര ആഗോള അംഗീകാരം സ്വന്തമാക്കിയത്. ഓസ്ട്രിയയിലെ ഫെൽഡ്കിർച്ചിലുള്ള ഷാറ്റൻബർഗ് കൊട്ടാരത്തിൽ നടന്ന പുരസ്കാരച്ചടങ്ങിലാണ് ലണ്ടനിൽ താമസിക്കുന്ന ഇന്ത്യൻ പ്രവാസിയായ മീരയെ ലോകത്തെ മികച്ച സൈബർ സുരക്ഷാ വനിതകളിലൊരാളായി ആദരിച്ചത്. വിവിധ രാജ്യങ്ങളിൽനിന്നായി ലഭിച്ച ആയിരക്കണക്കിന് നാമനിർദേശങ്ങളിൽനിന്നാണ് മീര ആദ്യ 20 പേരുടെ പട്ടികയിൽ ഇടംനേടിയത്. സൈബർ സുരക്ഷാ മേഖലയിൽ നടത്തിയ പ്രവർത്തനങ്ങൾക്കുപുറമേ, അറിവുകൾ മറ്റുള്ളവരുമായി പങ്കുവയ്ക്കുന്നതിനും പുതിയ പ്രൊഫഷണലുകൾക്ക് മാർഗനിർദേശം നൽകുന്നതിനും മീര നടത്തുന്ന ശ്രമങ്ങളും പുരസ്കാരനിർണയത്തിൽ നിർണായകമായി. മീരയുടെ യൂട്യൂബ് ചാനലിന് 50,000 വരിക്കാരുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ആയിരത്തിലധികം യുവാക്കൾക്ക് അവർ മാർഗനിർദേശം നൽകിയിട്ടുണ്ട്. കഴിഞ്ഞ വർഷം ന്യൂയോർക്കിലെ ടൈംസ് സ്ക്വയർ ബിൽബോർഡിലും മീരയുടെ ചിത്രം പ്രദർശിപ്പിച്ചിരുന്നു. 2002-ൽ കുടുംബത്തോടൊപ്പം ബഹ്‌റൈനിലെത്തിയ…

Read More

കണ്ണൂർ: സിപിഎം നിയന്ത്രണത്തിലുള്ള ഇരിട്ടിയിലെ നോർത്ത് മലബാർ എജ്യുക്കേഷണൽ സൊസൈറ്റിക്കെതിരെ സാമ്പത്തിക ക്രമക്കേട് ആരോപണവുമായി നിക്ഷേപകർ രംഗത്ത്. കോളേജ് ആരംഭിക്കാമെന്ന വാഗ്ദാനം നൽകി ഓഹരികളിലൂടെ വൻതുക സമാഹരിച്ചെങ്കിലും പദ്ധതി നടപ്പാക്കിയില്ലെന്നാണ് ആരോപണം. പിരിച്ചെടുത്ത പണം എങ്ങനെ വിനിയോഗിച്ചുവെന്നതിനെക്കുറിച്ച് വ്യക്തമായ വിവരങ്ങൾ നൽകിയിട്ടില്ലെന്നും നിക്ഷേപകർ പറയുന്നു. നേരത്തേ ഉയർന്നുവന്നതും പിന്നീട് ഒത്തുതീർപ്പാക്കിയതുമായ പരാതികളാണ് പാർട്ടിയുമായി അകന്നുനിൽക്കുന്ന ഒരു വിഭാഗം നിക്ഷേപകർ വീണ്ടും മാധ്യമങ്ങൾക്കു മുന്നിൽ ഉന്നയിച്ചത്. ഇരിട്ടിയിലെ സിപിഎം, ഡിവൈഎഫ്ഐ നേതാക്കൾ ഭാരവാഹികളായി 2015-ലാണ് ചാരിറ്റബിൾ സൊസൈറ്റി പ്രവർത്തനം ആരംഭിച്ചത്. കണ്ണൂർ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യനാണ് സൊസൈറ്റിയുടെ പ്രസിഡന്റ്. പ്രദേശത്ത് പുതിയ ഉന്നതവിദ്യാഭ്യാസ സ്ഥാപനം ആരംഭിക്കുമെന്ന് അറിയിച്ചാണ് 1,000 രൂപ മുതൽ ഒരു ലക്ഷം രൂപവരെയുള്ള ഓഹരികളായി നിക്ഷേപകരിൽനിന്ന് പണം സമാഹരിച്ചത്. എന്നാൽ വർഷങ്ങൾ കഴിഞ്ഞിട്ടും കോളേജ് ആരംഭിച്ചിട്ടില്ലെന്നും പിരിച്ചെടുത്ത തുകയുടെ വിനിയോഗം സംബന്ധിച്ച കണക്കുകൾ ബോധ്യപ്പെടുത്തിയിട്ടില്ലെന്നുമാണ് നിക്ഷേപകരുടെ പരാതി. സാമ്പത്തിക കണക്കുകൾ അവതരിപ്പിക്കാനോ നിക്ഷേപകരുടെ ആശങ്കകൾ പരിഹരിക്കാനോ…

Read More

കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിൽ കാപ്പ നിയമപ്രകാരം തടവിൽ കഴിയുന്നവർ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരാൾക്ക് കുത്തേറ്റു. കോട്ടയം സ്വദേശി മനുവിനാണ് പരിക്കേറ്റത്. ഇയാളെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എറണാകുളം സ്വദേശി അപ്പുവാണ് മനുവിനെ കുത്തിയതെന്നാണ് വിവരം. തടവുകാർ തമ്മിലുണ്ടായ തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. അതേസമയം, മറ്റൊരു സംഭവത്തിൽ കണ്ണൂർ സ്പെഷ്യൽ സബ് ജയിലിലെ ഉദ്യോഗസ്ഥന് തടവുകാരന്റെ മർദനമേറ്റതായി റിപ്പോർട്ടുണ്ട്. പീഡനക്കേസിൽ റിമാൻഡിൽ കഴിയുന്ന സുഹൈലാണ് അസിസ്റ്റന്റ് പ്രിസൺ ഓഫീസർ ചിൽനേഷ് ചന്ദ്രനെ ആക്രമിച്ചത്. പരിക്കേറ്റ ഉദ്യോഗസ്ഥൻ ചികിത്സ തേടി. അസിസ്റ്റന്റ് സൂപ്രണ്ടിന്റെ പരാതിയിൽ കണ്ണൂർ ടൗൺ പൊലീസ് സുഹൈലിനെതിരെ കേസെടുത്തു.

Read More

മനാമ: ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് (ഐസിആർഎഫ് ബഹ്‌റൈൻ) സംഘടിപ്പിച്ച വാർഷിക വേനൽക്കാല ബോധവത്കരണ പരിപാടിയായ ‘തേർസ്റ്റ് ക്വെഞ്ചേഴ്സ്’ സമാപിച്ചു. ഓഗസ്റ്റ് 29 ശനിയാഴ്ച സിത്രയിലെ തൊഴിലിടത്തിൽ നടന്ന സമാപന പരിപാടിയിൽ അഞ്ഞൂറിലധികം തൊഴിലാളികൾ പങ്കെടുത്തു. കടുത്ത ചൂടുള്ള മാസങ്ങളിൽ ആരോഗ്യകരവും സുരക്ഷിതവുമായ തൊഴിൽ സാഹചര്യം ഉറപ്പാക്കുന്നതിനുള്ള ബഹ്‌റൈൻ തൊഴിൽ മന്ത്രാലയത്തിന്റെ പദ്ധതിയുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിച്ചത്. തൊഴിലാളികൾക്ക് കുപ്പിവെള്ളം, ജ്യൂസ്, ലബാൻ, ഓറഞ്ച്, ആപ്പിൾ, വാഴപ്പഴം, ഐസ്‌ക്രീം എന്നിവ വിതരണം ചെയ്തു. തൊഴിൽ മന്ത്രാലയം, ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എൽഎംആർഎ), ഇന്റർനാഷണൽ ഓർഗനൈസേഷൻ ഫോർ മൈഗ്രേഷൻ (ഐഒഎം) എന്നിവയുടെ പിന്തുണയും പരിപാടിക്കുണ്ടായിരുന്നു. തൊഴിൽ മന്ത്രാലയത്തിലെ വർക്കേഴ്‌സ് വിഭാഗം മേധാവി എൻജിനീയർ ഹുസൈൻ അൽ ഹുസൈനി തൊഴിലാളികളുടെ ക്ഷേമത്തിനായി മന്ത്രാലയം നൽകുന്ന സേവനങ്ങളെയും പിന്തുണയെയും കുറിച്ച് വിശദീകരിച്ചു. പുറത്തുനിന്ന് ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് കടുത്ത വേനൽ വലിയ വെല്ലുവിളിയാണെന്ന് ഐസിആർഎഫ് ചെയർമാൻ അഡ്വ. വി.കെ. തോമസ് പറഞ്ഞു. തൊഴിലാളികൾക്ക് തൽക്ഷണ…

Read More

ന്യൂയോർക്ക്: ഇന്ത്യയിൽ മുസ്‌ലിംകൾ ഉണ്ടാകാൻ പാടില്ലെന്ന് ഏതെങ്കിലും ഹിന്ദു ചിന്തിക്കുന്നുവെങ്കിൽ, അയാൾ ഹിന്ദുത്വത്തിന്റെ യഥാർഥ സത്ത പിന്തുടരുന്നില്ലെന്ന് ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്. ന്യൂയോർക്കിൽ സംഘടിപ്പിച്ച ‘വൺ വേൾഡ്: വൺ ഹ്യുമാനിറ്റി’ മതനേതാക്കളുടെ സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. മതങ്ങൾ ഇന്ന് പ്രധാനമായും ആചാരങ്ങളുടെ അടിസ്ഥാനത്തിലാണ് നിർവചിക്കപ്പെടുന്നതെന്ന് ഭാഗവത് പറഞ്ഞു. മതപരമായ അച്ചടക്കം പാലിക്കാനും ദിവ്യത്വത്തിന്റെ പാത പിന്തുടരാനും ആചാരങ്ങൾ ആവശ്യമാണ്. എന്നാൽ മനുഷ്യനെ സത്യത്തിലേക്ക് നയിക്കുകയെന്നതാണ് മതത്തിന്റെ യഥാർഥ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി. മതങ്ങൾ വ്യത്യസ്തമാണെങ്കിലും മാനവികത ഒന്നാണ്. സത്യം ഒന്നാണെന്നും മാനവികത അതിന്റെ ഉൽപ്പന്നമാണെന്നും വിശ്വസിക്കുന്ന സമൂഹത്തിലാണ് താൻ പ്രവർത്തിക്കുന്നതെന്ന് ഭാഗവത് പറഞ്ഞു. വിദേശ അധിനിവേശങ്ങളെ അതിജീവിച്ച ഭാരതീയ പാരമ്പര്യം ‘ഏക ലോകം, ഏക മാനവികത’ എന്ന ആശയമാണ് മുന്നോട്ടുവയ്ക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 2018-ൽ ആർഎസ്എസിന്റെ ‘ഹിന്ദുരാഷ്ട്രം’ എന്ന ലക്ഷ്യത്തെക്കുറിച്ച് മുസ്‌ലിംകൾ തന്നോട് ചോദിച്ച കാര്യവും ഭാഗവത് പ്രസംഗത്തിൽ പരാമർശിച്ചു. ഇന്ത്യയിൽ മുസ്‌ലിംകൾ ഉണ്ടാകരുതെന്ന് ഏതെങ്കിലും ഹിന്ദു കരുതുന്നുവെങ്കിൽ,…

Read More

മനാമ: ശ്രീനാരായണ കൾച്ചറൽ സൊസൈറ്റി (എസ്.എൻ.സി.എസ്) സംഘടിപ്പിക്കുന്ന 2026-ലെ ഓണം–ചതയദിനാഘോഷങ്ങൾക്ക് വർണാഭമായ തുടക്കമായി. ഓഗസ്റ്റ് 27 വ്യാഴാഴ്ച വൈകിട്ട് എട്ടിന് ആരംഭിച്ച സാംസ്കാരിക സമ്മേളനത്തിലും തുടർന്നുനടന്ന കലാപരിപാടികളിലും വലിയ ജനപങ്കാളിത്തം ദൃശ്യമായി. എസ്.എൻ.സി.എസ് അംഗങ്ങൾ ആലപിച്ച ദൈവദശകത്തോടെയും ഗഗന, ആത്മിക, നിരഞ്ജന, നക്ഷത്ര എന്നിവർ അവതരിപ്പിച്ച പൂജാനൃത്തത്തോടെയുമാണ് ചടങ്ങുകൾ ആരംഭിച്ചത്. പൊതുസമ്മേളനത്തിൽ ജനറൽ സെക്രട്ടറി പ്രകാശ് കെ.പി സ്വാഗതം പറഞ്ഞു. ചെയർമാൻ സുനീഷ് സുശീലൻ അധ്യക്ഷത വഹിച്ചു. പ്രമുഖ വ്യവസായി പമ്പാവാസൻ നായർ ഭദ്രദീപം തെളിച്ച് ഓണാഘോഷങ്ങളുടെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ അദ്ദേഹത്തെ എസ്.എൻ.സി.എസ് ഭാരവാഹികൾ ആദരിച്ചു. തുടർന്ന് പമ്പാവാസൻ നായർ ഉദ്ഘാടനപ്രഭാഷണം നടത്തി. ദേശഭക്തിഗാന മത്സരത്തിൽ പങ്കെടുത്ത പ്രതിഭകളെയും ചടങ്ങിൽ ആദരിച്ചു. സാംസ്കാരിക സെക്രട്ടറി സംഗീത ഗോകുൽ നന്ദി രേഖപ്പെടുത്തി. തുടർന്നുനടന്ന സാംസ്കാരിക സന്ധ്യയിൽ കുട്ടികളുടെ നൃത്തങ്ങൾ, വനിതകളുടെ തിരുവാതിരക്കളി, സിനിമാറ്റിക് നൃത്തം, യുവാക്കളുടെ പുലിക്കളി, സ്കിറ്റുകൾ തുടങ്ങിയ വൈവിധ്യമാർന്ന പരിപാടികൾ അരങ്ങേറി. രാജേഷ് പെരുങ്ങുഴിയായിരുന്നു പരിപാടിയുടെ മുഖ്യ…

Read More

മലപ്പുറം: അന്തർസംസ്ഥാന ലഹരിക്കടത്ത് സംഘത്തിൽനിന്ന് 12 കിലോയിലധികം എംഡിഎംഎ പൊലീസ് പിടികൂടി. സംഭവത്തിൽ മലപ്പുറം പന്തല്ലൂർ സ്വദേശി ജാബിർ അലി (32), വയനാട് മേപ്പാടി സ്വദേശി മുഹമ്മദ് സാലിഹ് (34), മലപ്പുറം ആനക്കയം സ്വദേശി ഷെയിം അക്ബർ (21) എന്നിവരെ കോയമ്പത്തൂരിൽനിന്ന് അറസ്റ്റ് ചെയ്തു. അന്താരാഷ്ട്ര വിപണിയിൽ ഏകദേശം പത്ത് കോടി രൂപ വിലമതിക്കുന്ന രാസലഹരിയാണ് പിടിച്ചെടുത്തതെന്ന് അധികൃതർ അറിയിച്ചു. ‘ഓപ്പറേഷൻ തൂഫാൻ’ ആരംഭിച്ചതിനുശേഷം സംസ്ഥാന പൊലീസ് നടത്തുന്ന ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയാണിതെന്നും അധികൃതർ വ്യക്തമാക്കി. ഓഗസ്റ്റ് ആറിന് മഞ്ചേരി നഗരത്തിലെ സ്വകാര്യ അപ്പാർട്ട്‌മെന്റിൽ പൊലീസ് നടത്തിയ പരിശോധനയിൽ 97 ഗ്രാമോളം എംഡിഎംഎയുമായി ആറുപേർ പിടിയിലായിരുന്നു. ഈ കേസുമായി ബന്ധപ്പെട്ട് നടത്തിയ തുടർ അന്വേഷണമാണ് കോയമ്പത്തൂരിലെ വൻ ലഹരിവേട്ടയിലേക്ക് നയിച്ചത്. കോയമ്പത്തൂർ നഗരത്തിനു സമീപം പ്രതികൾ സഞ്ചരിച്ച വാഹനം തടഞ്ഞുനിർത്തി പരിശോധിച്ചപ്പോഴാണ് ലഹരിശേഖരം കണ്ടെത്തിയത്. പാക്കറ്റുകളിലാക്കിയ എംഡിഎംഎ ഇന്നോവ കാറിന്റെ ഡോർ പാഡുകൾക്കുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു. തിരുവനന്തപുരം മുതൽ കാസർകോട്…

Read More

കാഠ്മണ്ഡു: നേപ്പാളിൽ ആഞ്ഞടിച്ച മിന്നൽപ്രളയത്തിൽ ഒഴുകിയെത്തിയ ബാങ്ക് സേഫ് കുത്തിത്തുറന്ന് 92.68 ലക്ഷം നേപ്പാളി രൂപ കവർന്ന സംഭവത്തിൽ 29 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പിടിച്ചെടുത്ത തുകയ്ക്ക് ഏകദേശം 57 ലക്ഷം ഇന്ത്യൻ രൂപ മൂല്യമുണ്ട്. റസുവയിലെ ഭോട്ടെകോശി മേഖലയിൽനിന്ന് പ്രളയജലത്തിൽ ഒഴുകിപ്പോയ സേഫ് ധാഡിംഗ് ജില്ലയിലെ ഗൽഛി റൂറൽ മുനിസിപ്പാലിറ്റി–4ൽ ബെൽഖുഖോലയ്ക്ക് സമീപമുള്ള ത്രിശൂലി നദിക്കരയിൽ കണ്ടെത്തുകയായിരുന്നു. നാട്ടുകാർ സേഫ് കുത്തിത്തുറന്ന് പണം കൈക്കലാക്കിയെന്ന വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് അന്വേഷണം ആരംഭിച്ചു. തുടർന്ന് പ്രദേശത്ത് നടത്തിയ തിരച്ചിലിലാണ് കസ്റ്റഡിയിലെടുത്തവരിൽനിന്ന് 92,68,505 നേപ്പാളി രൂപ കണ്ടെടുത്തത്. 19നും 49നും ഇടയിൽ പ്രായമുള്ളവരാണ് പിടിയിലായത്. ഇവരിൽ ഭൂരിഭാഗവും ഗൽഛി–4ലെ മാസ്റ്റർ പ്രദേശവാസികളാണ്. ഗൽഛി–6ലെ ആദംഘട്ട്, സിദ്ധലേക്–7ലെ ആദംതർ എന്നിവിടങ്ങളിൽനിന്നുള്ളവരും സംഘത്തിലുണ്ട്. പിടിച്ചെടുത്ത പണത്തിന്റെ യഥാർഥ ഉറവിടവും സംഭവത്തിൽ കൂടുതൽ ആളുകൾക്ക് പങ്കുണ്ടോയെന്നും പൊലീസ് അന്വേഷിച്ചുവരികയാണ്. അതേസമയം, പ്രളയത്തിനുശേഷം നേപ്പാളിൽ മറ്റു മോഷണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നാരായണി നദിയിലൂടെ ഒഴുകിയെത്തിയ സ്ത്രീയുടെ മൃതദേഹത്തിൽനിന്ന്…

Read More

​മനാമ: “മുഹമ്മദ് നബി (സ): മാനവ മൂല്യങ്ങളുടെ നേർസാക്ഷ്യം” എന്ന ശീർഷകത്തിൽ അൽ ഫുർഖാൻ സെൻ്റർ സംഘടിപ്പിക്കുന്ന ത്രൈമാസ ക്യാമ്പയിനിന് സൽമാനിയ കെ. സിറ്റി ഹാളിൽ പ്രൗഢോജ്ജ്വല തുടക്കം. കാമ്പയിൻ പ്രമുഖ പണ്ഡിതനും ബഹ്റൈൻ മുൻ പാർലമെൻ്റ് അംഗവുമായ ഡോ. ഈസാ ജാസിം അൽ മുത്വവ്വ ഉദ്ഘാടനം ചെയ്തു. അൽ ഫുർഖാൻ സെൻ്റർ പ്രസിഡൻ്റ് ഡോ. അബ്ദുല്ല അബ്ദുൽ ഹമീദ് അസ്സഅദി ക്യാമ്പയിൻ വിളംബരം നടത്തി. അൽ ഫുർഖാൻ സെൻ്റർ മലയാളം വിഭാഗം പ്രസിഡൻ്റ് സൈഫുല്ല ഖാസിം ത്രൈമാസ കാംമ്പയിൻ പരിപാടികൾ വിശദീകരിച്ചു. പ്രമുഖ വാഗ്മിയും എഴുത്തുകാരനുമായ എം.എം. അക്ബർ പ്രമേയ വിഷയത്തിൽ മുഖ്യപ്രഭാഷണം നിർവഹിച്ചു. പ്രമുഖ വാഗ്മി സലാഹുദ്ദീൻ അയ്യൂബി ചുഴലി സമാപന പ്രഭാഷണം നിർവഹിച്ചു. ആധുനിക ലോകം നേരിടുന്ന ഏകാന്തതയ്ക്കും സാമൂഹിക ഒറ്റപ്പെടലിനും പരിഹാരമായി സ്നേഹത്തിലും പരസ്പര ബന്ധങ്ങളിലും അധിഷ്ഠിതമായ ഒരു സാമൂഹിക സംസ്കാരമാണ് മുഹമ്മദ് നബി (സ) മുന്നോട്ടുവെച്ചത്. ദുർബലരെയും വയോജനങ്ങളെയും ചേർത്തുവെക്കുകയും മൂല്യങ്ങൾ സ്വന്തം ജീവിതത്തിലൂടെ…

Read More

കൊല്ലം പ്രവാസി അസോസിയേഷൻ മുൻ വൈസ് പ്രസിഡന്റും നിലവിലെ സെൻട്രൽ കമ്മിറ്റി അംഗവുമായ വിനു ക്രിസ്റ്റിയുടെ പിതാവ് ക്രിസ്റ്റഫർ (77) നാട്ടിൽ നിര്യാതനായി. വാർധക്യസഹജമായ അസുഖത്തെ തുടർന്നായിരുന്നു അന്ത്യം. പ്രവാസിശ്രീ അംഗം ജിഷ വിനു ക്രിസ്റ്റിയുടെ ഭർതൃപിതാവുകൂടിയാണ് പരേതൻ. ക്രിസ്റ്റഫറിന്റെ നിര്യാണത്തിൽ കൊല്ലം പ്രവാസി അസോസിയേഷൻ അനുശോചനം രേഖപ്പെടുത്തി. കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായും കെ.പി.എ വാർത്താക്കുറിപ്പിൽ അറിയിച്ചു.

Read More