- ബഹ്റൈനില്‍ മരുന്നു വിലകള്‍ ഏകീകരിക്കാനുള്ള നിര്‍ദേശം പാര്‍ലമെന്റ് അംഗീകരിച്ചു
- ബഹ്റൈനില്‍ പരസ്യ നിയമം ലംഘിക്കുന്നവര്‍ക്ക് 20,000 ദിനാര്‍ പിഴ; നിയമം പാര്‍ലമെന്റ് അംഗീകരിച്ചു
- ബഹ്റൈനില്‍ മുങ്ങല്‍ ഉപകരണ കടകളില്‍ കോസ്റ്റ് ഗാര്‍ഡ് പരിശോധന നടത്തി
- നിയമവിരുദ്ധ മത്സ്യബന്ധനത്തിനിടെ കടലില്‍ വീണ് കാണാതായയാള്ക്കു വേണ്ടി തിരച്ചില്‍
- കൗമാരക്കാരനെ കുത്തിപ്പരിക്കേല്‍പ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍
- ബഹ്റൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന് ഉയര്‍ന്ന റേറ്റിംഗ് ലഭിച്ചു
- എല്‍.എം.ആര്.എ. നവീകരിച്ച വേതന സംരക്ഷണ സംവിധാനം ആരംഭിച്ചു
- രാഷ്ട്രപതി ദ്രൗപതി മുര്‍മു ശബരിമലയിലെ അയ്യപ്പ സന്നിധിയിൽ
Author: News Desk
ന്യൂഡൽഹി: ഒരു ശബ്ദത്തെ നിശബ്ദമാക്കാനാണ് ബിജെപി ശ്രമിച്ചതെന്നും എന്നാൽ ഇപ്പോൾ ലോകത്തിന്‍റെ എല്ലാ കോണുകളും ഇന്ത്യയുടെ ശബ്ദം കേൾക്കുന്നുവെന്നും കോൺഗ്രസ് എംപി ശശി തരൂർ. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ വാർത്ത വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതിനെ പരാമർശിച്ചുകൊണ്ടായിരുന്നു തരൂരിൻ്റെ പരാമർശം. വിദേശ മാധ്യമങ്ങളിലെ വാർത്തയുടെ സ്ക്രീൻഷോട്ട് അദ്ദേഹം ട്വീറ്റ് ചെയ്തു. ദി ഗാർഡിയൻ ഓസ്ട്രേലിയ, സൗദി അറേബ്യയുടെ അഷ്‌റഖ് ന്യൂസ്, ഫ്രാൻസിലെ ആർഎഫ്ഐ, സിഎൻഎൻ ബ്രസീൽ, വാഷിംഗ്ടൺ പോസ്റ്റ്, ബിബിസി തുടങ്ങിയ വിദേശ മാധ്യമങ്ങളിലെ വാർത്തയുടെ സ്ക്രീൻഷോട്ടാണ് പങ്കുവച്ചത്. 2019 ലെ ‘മോദി’ പരാമർശവുമായി ബന്ധപ്പെട്ട മാനനഷ്ടക്കേസിൽ സൂറത്ത് കോടതി രണ്ട് വർഷം തടവിന് ശിക്ഷിച്ചതിനെ തുടർന്നാണ് രാഹുൽ ഗാന്ധിയെ ലോക്സഭയിൽ നിന്ന് അയോഗ്യനാക്കിയത്. 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധി മത്സരിക്കാൻ സാധ്യതയില്ല. രാഹുലിന്‍റെ ലോക്സഭാ സീറ്റായ വയനാട്ടിൽ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചന.
വാഷിംഗ്ടണ്‍: പെൺകുഞ്ഞ് ജനിച്ച സന്തോഷം സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ച് ഫേസ്ബുക്ക് സഹസ്ഥാപകൻ മാർക്ക് സുക്കര്‍ബര്‍ഗ്. ഭാര്യ പ്രിസില്ല ചാനിനും കുഞ്ഞിനുമൊപ്പമുള്ള ചിത്രത്തോട് കൂടിയാണ് വാർത്ത പങ്കുവച്ചിരിക്കുന്നത്. കുഞ്ഞിന് ഔറേലിയ എന്നാണ് പേരിട്ടിരിക്കുന്നത്. ഈ ലോകത്തേക്ക് സ്വാഗതം, ഔറേലിയ ചാൻ സക്കർബർഗ്, നിങ്ങൾ ഒരു അനുഗ്രഹമാണ്,” മകളുടെ ചിത്രം പങ്കുവച്ചുകൊണ്ട് മാർക്ക് സുക്കർബർഗ് ഇൻസ്റ്റാഗ്രാമിൽ കുറിച്ചു. കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് ഭാര്യ ഗർഭിണിയാണെന്ന് അദ്ദേഹം അറിയിച്ചത്. 2012 ലാണ് മാർക്ക് സുക്കർബർഗും പ്രിസില്ല ചാനും വിവാഹിതരായത്. ഹാർവാർഡ് സർവകലാശാലയിൽ സുക്കർബർഗിന്‍റെ സഹപാഠിയായിരുന്നു പ്രിസില്ല. ഇവർക്ക് മാക്സിമ ചാൻ സുക്കർബർഗ് (7), ഓഗസ്റ്റ് ചാൻ സുക്കർബർഗ് (5) എന്നിങ്ങനെ രണ്ട് പെൺമക്കൾ കൂടിയുണ്ട്.
ദില്ലി: ക്രിമിനൽ കേസുകളിൽ ശിക്ഷിക്കപ്പെട്ട ജനപ്രതിനിധികളെ ഉടൻ അയോഗ്യരാക്കരുതെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ പൊതുതാൽപര്യ ഹർജി. 2013 ലെ ലില്ലി തോമസ് കേസിൽ അടിയന്തര അംഗത്വം റദ്ദാക്കണമെന്ന് സുപ്രീം കോടതി വിധിച്ചിട്ടില്ലെന്ന് ഹർജിക്കാർ കോടതിയിൽ ചൂണ്ടിക്കാട്ടി. ഹീനമായ കുറ്റത്തിന് ശിക്ഷിക്കപ്പെട്ടവരെ മാത്രമേ ഉടനടി അയോഗ്യരാക്കാവൂ എന്നും മേൽക്കോടതിയിൽ അപ്പീൽ നൽകാൻ അവസരമുണ്ടെന്ന് ഇരിക്കെ ഉടനടി നടപടിയെടുക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും അടിക്കടി നടക്കുന്ന ഉപതിരഞ്ഞെടുപ്പുകൾ വലിയ സാമ്പത്തിക നഷ്ടത്തിന് കാരണമാവുകയും ചെയ്യുന്നുവെന്നും ഹർജിയിൽ പറയുന്നു. കോടതി വിധി രാഷ്ട്രീയ പകപോക്കലിന് ഉപയോഗിക്കുകയാണെന്നും ഹർജിക്കാർ ചൂണ്ടിക്കാട്ടി. രാഹുൽ ഗാന്ധിയുടെ അംഗത്വം റദ്ദാക്കിയതിന് പിന്നാലെയാണ് ഹർജി കോടതിയിലെത്തിയത്. സാമൂഹ്യ പ്രവർത്തകയായ ആഭാ മുരളീധരനാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്.
ന്യൂഡൽഹി: രാജ്യത്ത് 1,590 പുതിയ കോവിഡ് -19 കേസുകൾ റിപ്പോർട്ട് ചെയ്തു. 146 ദിവസത്തിനിടയിലെ ഏറ്റവും ഉയർന്ന പ്രതിദിന കണക്കാണിതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 910 പേർ രോഗമുക്തി നേടി. നിലവിൽ 8601 പേരാണ് ചികിത്സയിലുള്ളത്. ആറ് മരണങ്ങളും റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ മരണസംഖ്യ 5,30,824 ആയി. മഹാരാഷ്ട്രയിൽ മൂന്ന് പേരും കർണാടക, രാജസ്ഥാൻ, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിൽ ഓരോരുത്തരുമാണ് മരിച്ചത്. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 1.33 ശതമാനവും പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 1.23 ശതമാനവുമാണ്. രോഗമുക്തി നിരക്ക് 98.79 ശതമാനവും മരണനിരക്ക് 1.19 ശതമാനവുമാണ്.
തിരുവനന്തപുരം: കേരളത്തിൽ ഇന്നും നാളെയും ഇടിമിന്നലോട് കൂടിയ വേനൽമഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. മധ്യ തെക്കൻ കേരളത്തിലും പാലക്കാട്, വയനാട് ജില്ലകളിലുമാണ് കൂടുതൽ മഴയ്ക്ക് സാധ്യത. നാളെ (26-03-2023) രാത്രി 11.30 വരെ കേരള തീരത്ത് 0.3 മുതൽ 1.5 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടൽക്ഷോഭത്തിനും സാധ്യതയുണ്ടെന്ന് നാഷണൽ സെന്‍റർ ഫോർ ഓഷ്യാനോഗ്രാഫിക് റിസർച്ച് അറിയിച്ചു. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അധികൃതരുടെ നിർദേശപ്രകാരം ജനങ്ങൾ അപകട മേഖലകളിൽ നിന്ന് മാറി നിൽക്കണം. മത്സ്യബന്ധന യാനങ്ങൾ ഹാർബറിൽ സുരക്ഷിതമായി കെട്ടിയിടുക. ബോട്ടുകൾ തമ്മിൽ സുരക്ഷിതമായ അകലം പാലിക്കുന്നത് കൂട്ടിയിടിക്കാനുള്ള സാധ്യത ഒഴിവാക്കും. മത്സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം. ബീച്ചിലേക്കുള്ള യാത്രയും കടലിലെ വിനോദ പ്രവർത്തനങ്ങളും പൂർണ്ണമായും ഒഴിവാക്കണമെന്നും നിർദ്ദേശത്തിൽ പറയുന്നു.
നവി മുംബൈ: യു.പി വാരിയേഴ്സിനെ ആദ്യം ബാറ്റിങിലൂടെയും പിന്നീട് മികച്ച ബൗളിംഗിലൂടെയും പരാജയപ്പെടുത്തി പ്രഥമ വനിതാ പ്രീമിയർ ലീഗിന്‍റെ ഫൈനലിലേക്ക് മുന്നേറി മുംബൈ ഇന്ത്യൻസ്. 72 റൺസിനാണ് മുംബൈ പ്ലേ ഓഫിൽ വിജയിച്ചത്. ആദ്യം ബാറ്റ് ചെയ്ത മുംബൈ ഇന്ത്യൻസ് 182 റൺസും യുപി വാരിയേഴ്സ് 110 റൺസും നേടി. 72 റൺസുമായി പുറത്താകാതെ നിന്നഇംഗ്ലിഷ് താരം നാറ്റ് സിവറും ഹാട്രിക്ക് ഉൾപ്പെടെ നാല് വിക്കറ്റ് നേടിയ ഫാസ്റ്റ് ബൗളർ ഇസി വോങ്ങുമാണ് മുംബൈയുടെ വിജയശിൽപികൾ. നാളെ നടക്കുന്ന ഫൈനലിൽ മുംബൈ ഡൽഹി ക്യാപിറ്റൽസിനെ നേരിടും. ഓപ്പണർമാരായ ഹെയ്‌ലി മാത്യൂസ് (26), യാത്സിക ഭാട്ടിയ(21) എന്നിവർ മികച്ച തുടക്കം നൽകിയെങ്കിലും അഞ്ചാം ഓവറിൽ ഇംഗ്ലണ്ടിന്‍റെ നാറ്റ് സ്കിവർ ക്രീസിലെത്തിയതോടെ മുംബൈയുടെ ബാറ്റിംഗ് ആരംഭിച്ചു. 38 പന്തിൽ 9 ബൗണ്ടറികളും 2 സിക്സറുകളുമടക്കം 72 റൺസാണ് സിവർ നേടിയത്. സോഫി എക്ലെസ്റ്റൻ സീവറിന്‍റെ ക്യാച്ച് ഉപേക്ഷിച്ചത് മത്സരത്തിൽ യുപി വാരിയേഴ്സിന് വലിയ തിരിച്ചടിയായി.
ദില്ലി: വിപുലീകരണത്തിനൊരുങ്ങി രാജ്യത്തെ ഏറ്റവും പുതിയതും അതിവേഗം വളരുന്നതുമായ എയർലൈനായ ആകാശ എയർ. ഈ വർഷം അവസാനത്തോടെ നൂറിലധികം വിമാനങ്ങൾ വാങ്ങാൻ ഒരുങ്ങുന്ന ആകാശ എയറും വലിയ നിയമനങ്ങൾ നടത്താനും പദ്ധതിയിടുന്നുണ്ട്. ഈ സാമ്പത്തിക വർഷം നിലവിലെ തൊഴിലാളികളെ 1.5 മടങ്ങ് വർദ്ധിപ്പിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്. ഇതുകൂടാതെ നൂറിലധികം വിമാനങ്ങൾ വാങ്ങാനും ആലോചനയുണ്ട്. അന്തരിച്ച നിക്ഷേപകനായ രാകേഷ് ജുൻജുൻവാലയുടെ 46% ഓഹരിയുള്ള ആകാശ എയർ രാജ്യത്തെ ഏറ്റവും ചെലവ് കുറഞ്ഞ എയർലൈൻ കൂടിയാണ്.
കോഴിക്കോട്: മെഡിക്കൽ കോളേജ് ജീവനക്കാരൻ ലൈംഗികമായി പീഡിപ്പിച്ച യുവതിയുടെ മൊഴി മാറ്റാൻ ശ്രമിച്ച കേസിലെ പ്രതികൾ ഒളിവിലെന്ന് പോലീസ്. ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത് അഞ്ച് പേരെയും പിടികൂടാനുള്ള നടപടികൾ ആരംഭിച്ചതിനു പിന്നാലെയാണ് ഇവരെല്ലാം ഒളിവിൽ പോയതായി വ്യക്തമായത്. ഇന്നലെ രാത്രിയും അഞ്ചുപേരുടെയും വീട്ടിൽ തിരച്ചിൽ നടത്തിയെങ്കിലും ആരെയും കണ്ടെത്താനായില്ലെന്ന് കേസ് അന്വേഷിക്കുന്ന മെഡിക്കൽ കോളേജ് പോലീസ് പറഞ്ഞു. ഇരയുടെ പരാതി ഒതുക്കി തീർക്കാൻ ശ്രമിച്ച താൽക്കാലിക ജീവനക്കാരിയെ നേരത്തെ പിരിച്ചുവിട്ടിരുന്നു. സംഭവത്തിൽ അഞ്ച് വനിതാ ജീവനക്കാരെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു. ഇവർക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയിട്ടുണ്ട്. സംഭവത്തിൽ പോലീസ് കേസെടുത്തു. സർജിക്കൽ ഐസിയുവിൽ ശസ്ത്രക്രിയയ്ക്ക് വിധേയയായ യുവതി പീഡനത്തിനിരയായ സംഭവത്തിൽ വകുപ്പുതല അന്വേഷണവും കോഴിക്കോട് മെഡിക്കൽ കോളേജ് പോലീസ് അന്വേഷണവും നടക്കുന്നതിനിടെയാണ് ശശീന്ദ്രന്‍റെ സഹപ്രവർത്തകരായ വനിതാ ജീവനക്കാർ ശശീന്ദ്രന്‍റെ രക്ഷയ്ക്കെത്തിയത്. പണം വാഗ്ദാനം ചെയ്ത് ഭീഷണിപ്പെടുത്തി പരാതി പിൻവലിപ്പിക്കാൻ ശ്രമം നടത്തിയെന്നാണ് ആരോപണം. പരാതി പിൻവലിക്കാൻ തയ്യാറാകാത്തതിന്‍റെ പേരിൽ…
തിരുവനന്തപുരം: രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ വിഷയത്തിൽ സംസ്ഥാന സർക്കാരിന് ഇരട്ട നിലപാടെന്ന വിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഒരു വശത്ത് രാഹുൽ ഗാന്ധിക്ക് പിന്തുണ പറയുകയും മറുവശത്ത് പ്രതിഷേധക്കാരെ ക്രൂരമായി വേട്ടയാടുകയും ചെയ്യുന്ന രീതിയാണ് സംസ്ഥാനത്ത് ഇടതുപക്ഷം സ്വീകരിക്കുന്നതെന്നും സതീശൻ ആരോപിച്ചു. രാഹുലിനെ വേട്ടയാടാനുള്ള സംഘപരിവാർ അജണ്ടയ്ക്കെതിരെയാണ് ഐക്യ ജനാധിപത്യ മുന്നണി പോരാടുന്നത്. രാഹുലിനെ അയോഗ്യനാക്കിയതിനെതിരെ സംസ്ഥാനത്ത് പ്രതിഷേധിച്ച കെ.എസ്.യു-യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ക്രൂരമായി മർദ്ദിച്ചിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിന്‍റെ അറിവോടെയാണ് ഈ ആക്രമണങ്ങൾ നടന്നത്. നരേന്ദ്ര മോദിയെ സന്തോഷിപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് വ്യക്തമാണ്. ഒരു വശത്ത് രാഹുൽ ഗാന്ധിക്ക് അനുകൂലമായി പ്രസ്താവന നടത്തുകയും മറുവശത്ത് ബി.ജെ.പിയെ സന്തോഷിപ്പിക്കാൻ പ്രതിഷേധിക്കുന്നവരെ മർദ്ദിക്കുകയുമാണ് ചെയ്യുന്നത്. കേരളത്തിൽ ഇടതുപക്ഷത്തിന്‍റെ പിന്തുണ സോഷ്യൽ മീഡിയയിൽ മാത്രമാണെന്നും സതീശൻ ആരോപിച്ചു.
തിരുവനന്തപുരം: രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ നടപടിയിൽ സി പി എമ്മും പ്രതിഷേധത്തിനിറങ്ങും. യൂത്ത് കോൺഗ്രസ് ജനാധിപത്യപരമായി പ്രതിഷേധിക്കണമെന്നും ഇപ്പോൾ നടത്തുന്നത് ചാവേർ സമരമാണെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പറഞ്ഞു. രാഹുൽ ഗാന്ധിക്കെതിരായ നടപടിയെ പ്രതിപക്ഷ നേതാവ് ശക്തമായി വിമർശിച്ചില്ലെന്ന നിരീക്ഷണത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വയനാട് ഉപതിരഞ്ഞെടുപ്പിനെ നേരിടാൻ എൽ.ഡി.എഫ് തയ്യാറാണെന്നും എന്നാൽ ഒരു സാഹചര്യത്തിലും ഉപതിരഞ്ഞെടുപ്പ് ഉണ്ടാകുമെന്ന് കരുതുന്നില്ലെന്നും എം.വി ഗോവിന്ദൻ പറഞ്ഞു. തിങ്കളാഴ്ച മുതൽ രാജ്യവ്യാപകമായി പ്രതിഷേധം ശക്തമാക്കാനാണ് കോൺഗ്രസിൻ്റെ തീരുമാനം. രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയതിൽ പ്രതിഷേധിച്ച് കോൺഗ്രസ് കോഴിക്കോട് നടത്തിയ രാത്രിയാത്രയിൽ പങ്കെടുത്ത കണ്ടാലറിയാവുന്ന മുന്നൂറോളം പേർക്കെതിരെ കേസെടുത്തു. ഡി.സി.സി പ്രസിഡന്‍റ് അഡ്വ.കെ. പ്രവീൺ കുമാർ ഉൾപ്പെടെയുള്ളവർക്കെതിരെ റെയിൽവേ ആക്ടിലെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. റെയിൽവേ സ്വത്ത് നശിപ്പിക്കൽ, അതിക്രമിച്ച് കടക്കൽ, നിയമവിരുദ്ധമായി സംഘം ചേരൽ എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.