കോഴിക്കോട്: മെഡിക്കൽ കോളേജ് ജീവനക്കാരൻ ലൈംഗികമായി പീഡിപ്പിച്ച യുവതിയുടെ മൊഴി മാറ്റാൻ ശ്രമിച്ച കേസിലെ പ്രതികൾ ഒളിവിലെന്ന് പോലീസ്. ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത് അഞ്ച് പേരെയും പിടികൂടാനുള്ള നടപടികൾ ആരംഭിച്ചതിനു പിന്നാലെയാണ് ഇവരെല്ലാം ഒളിവിൽ പോയതായി വ്യക്തമായത്. ഇന്നലെ രാത്രിയും അഞ്ചുപേരുടെയും വീട്ടിൽ തിരച്ചിൽ നടത്തിയെങ്കിലും ആരെയും കണ്ടെത്താനായില്ലെന്ന് കേസ് അന്വേഷിക്കുന്ന മെഡിക്കൽ കോളേജ് പോലീസ് പറഞ്ഞു.
ഇരയുടെ പരാതി ഒതുക്കി തീർക്കാൻ ശ്രമിച്ച താൽക്കാലിക ജീവനക്കാരിയെ നേരത്തെ പിരിച്ചുവിട്ടിരുന്നു. സംഭവത്തിൽ അഞ്ച് വനിതാ ജീവനക്കാരെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു. ഇവർക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയിട്ടുണ്ട്. സംഭവത്തിൽ പോലീസ് കേസെടുത്തു.
സർജിക്കൽ ഐസിയുവിൽ ശസ്ത്രക്രിയയ്ക്ക് വിധേയയായ യുവതി പീഡനത്തിനിരയായ സംഭവത്തിൽ വകുപ്പുതല അന്വേഷണവും കോഴിക്കോട് മെഡിക്കൽ കോളേജ് പോലീസ് അന്വേഷണവും നടക്കുന്നതിനിടെയാണ് ശശീന്ദ്രന്റെ സഹപ്രവർത്തകരായ വനിതാ ജീവനക്കാർ ശശീന്ദ്രന്റെ രക്ഷയ്ക്കെത്തിയത്. പണം വാഗ്ദാനം ചെയ്ത് ഭീഷണിപ്പെടുത്തി പരാതി പിൻവലിപ്പിക്കാൻ ശ്രമം നടത്തിയെന്നാണ് ആരോപണം. പരാതി പിൻവലിക്കാൻ തയ്യാറാകാത്തതിന്റെ പേരിൽ വാർഡിൽ ഡ്യൂട്ടിയിലില്ലാത്തവർ വന്ന് തന്നെ അപമാനിച്ചെന്നും അതിജീവിത പറഞ്ഞു.