മണ്ണാർക്കാട്: മധുവിനെ കസ്റ്റഡിയിലെടുത്ത പൊലീസുകാർക്ക് മരണത്തിൽ പങ്കുണ്ടോയെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ ചോദിച്ചിട്ടില്ലെന്ന് മുൻ എസ്.ഐ പ്രസാദ് വർക്കി കോടതിയിൽ മൊഴി നൽകി. മധുവിനെ കസ്റ്റഡിയിൽ എടുത്ത അന്നത്തെ എസ്. ഐ പ്രസാദ് വർക്കിയെ വീണ്ടും വിസ്തരിച്ചു.
കേസന്വേഷണത്തിന്റെ ഭാഗമായി താങ്കൾ ഉൾപ്പെടെയുള്ള പൊലീസുകാരെ അന്വേഷണ ഉദ്യോഗസ്ഥൻ ഏതെങ്കിലും സാഹചര്യത്തിൽ ചോദ്യം ചെയ്തിട്ടുണ്ടോ എന്ന് പ്രതിഭാഗം അഭിഭാഷകൻ ബാബു കാർത്തികേയൻ ചോദിച്ചതിനുള്ള മറുപടി ആയാണ് അങ്ങനെയൊരു സാഹചര്യം ഉണ്ടായിട്ടില്ല എന്ന് പ്രസാദ് വർക്കി പറഞ്ഞത്. പൊലീസ് ജീപ്പിൽ വച്ചാണോ മധു മരിച്ചതെന്ന് ചോദിച്ചപ്പോൾ തനിക്കറിയില്ലെന്നും ഡോക്ടർ വഴിയാണ് മരണവിവരം അറിഞ്ഞതെന്നുമായിരുന്നു മറുപടി.
മധുവിനെ പൊലീസ് ജീപ്പിൽ കയറ്റിയത് നിങ്ങളാണോ എന്ന് ചോദിച്ചപ്പോൾ ഓർമയില്ലെന്നായിരുന്നു മറുപടി. മധുവിനെ പൊലീസ് ജീപ്പിൽ കയറ്റിയത് തങ്ങളാണെന്ന് സമ്മതിച്ച മൊഴിയുടെ രേഖകൾ പ്രതിഭാഗം കോടതിയിലും മജിസ്ട്രേറ്റിന് മുന്നിലും സബ് ഡിവിഷണൽ മജിസ്ട്രേറ്റിന് മുന്നിലും സമർപ്പിച്ചു.