മനാമ: അൽജീരിയയിൽ നടക്കുന്ന പതിനഞ്ചാമത് അറബ് ഗെയിംസിന് കൊടിയിറങ്ങിയപ്പോൾ, ബഹ്റൈൻ നാലാം സ്ഥാനം നേടി. 19 സ്വർണവും 11 വെള്ളിയും 12 വെങ്കലവുമടക്കം 42 മെഡലുകളാണ് ബഹ്റൈൻ സ്വന്തമാക്കിയത്. ആതിഥേയരായ അൽജീരിയ 105 സ്വർണം ഉൾപ്പെടെ 253 മെഡലുകളോടെ ഒന്നാമതെത്തി. അൽജീരിയക്ക് 76 വെള്ളിയും 72 വെങ്കലവും ലഭിച്ചു. തുനീഷ്യ (23 സ്വർണം) രണ്ടാം സ്ഥാനവും മൊറോക്കോ (21 സ്വർണം) മൂന്നാം സ്ഥാനവും നേടി. 2011ൽ ദോഹയിലാണ് അവസാനമായി അറബ് ഗെയിംസ് നടന്നത്.
കഴിഞ്ഞ ദിവസങ്ങളിൽ സെയിലിങ്ങിൽ മൂന്നു സ്വർണവും ഒരു വെങ്കലവും ടേബ്ൾ ടെന്നിസിൽ രണ്ടു വെള്ളിയും ഒരു വെങ്കലവും ബഹ്റൈൻ സ്വന്തമാക്കി. അബ്ദുല്ല ജാനഹി, മലക് അൽദോസെരി, വലീദ് തൗഫീഖ് എന്നിവരാണ് സെയിലിങ് സ്വർണം നേടിയത്. ഖലീഫ അൽദോസെരി വെങ്കലം നേടി.
ബഹ്റൈൻ നീന്തൽ താരങ്ങൾക്ക് മെഡലുകൾ സമ്മാനിക്കാൻ ബഹ്റൈൻ മാരിടൈം സ്പോർട്സ് അസോസിയേഷൻ പ്രസിഡന്റും അറബ് സെയിലിങ് ഫെഡറേഷൻ മേധാവിയുമായ ശൈഖ് ഖലീഫ ബിൻ അബ്ദുല്ല ആൽ ഖലീഫ എത്തിയിരുന്നു. അറബ് ഗെയിംസിലെ ബഹ്റൈൻ പ്രതിനിധി സംഘം ഡയറക്ടർ നോമാൻ അൽ ഹസൻ, ടെക്നിക്കൽ ഡയറക്ടർ ലൂൺസ് മഡെൻ എന്നിവരും സംബന്ധിച്ചു.
അൽജീരിയ, ബഹ്റൈൻ, കൊമോറോസ്, ജിബൂതി, ഈജിപ്ത്, ഇറാഖ്. ജോർഡൻ, കുവൈത്ത്, ലബനാൻ, ലിബിയ, മോറിത്താനിയ, മൊറോക്കോ, ഒമാൻ, ഫലസ്തീൻ, ഖത്തർ, സൗദി അറേബ്യ, സോമാലിയ, സുഡാൻ, സിറിയ, തുനീഷ്യ, യു.എ.ഇ, യമൻ എന്നിങ്ങനെ 22 രാജ്യങ്ങളാണ് മീറ്റിൽ പങ്കെടുത്തത്. 20 കായിക ഇനങ്ങളാണ് ഗെയിമുകളിൽ ഉൾപ്പെടുത്തിയിരുന്നത്. അത്ലറ്റിക്സ്, ബാസ്കറ്റ്ബാൾ, ഫുട്ബാൾ, നീന്തൽ, ടെന്നീസ്, വോളിബാൾ, ഭാരോദ്വഹനം എന്നിവയും ഉൾപ്പെടുത്തിയിരുന്നു.