ന്യൂഡൽഹി: ഇന്ത്യയും അമേരിക്കയും തമ്മിൽ തന്ത്രപ്രധാനമായ എല്ലാ മേഖലകളിലും ശക്തമായ ബന്ധം തുടരുമെന്ന് ആന്റണി ബ്ലിങ്കൻ. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ബ്ലിങ്കൻ വിവിധ വിഷയങ്ങളിലെ അമേരിക്കയുടെ തീരുമാന ങ്ങൾ അറിയിച്ചത്. ആഗോള പ്രതിസന്ധി നേരിടലാണ് നിലവിലെ പ്രഥമ പരിഗണന. കൊറോണ പ്രതിരോധവും വാക്സിൻ നിർമ്മാണവും ലോകരാജ്യങ്ങൾക്ക് നൽകി ക്കൊണ്ടിരിക്കുന്ന സഹായവും ഇരുരാജ്യങ്ങളും ചർച്ചചെയ്തു.
പ്രതിരോധ രംഗത്തും ശാസ്ത്രസാങ്കേതിക രംഗത്തും ഇന്ത്യയുടെ മുന്നേറ്റത്തെ ബ്ലിങ്കൻ അഭിനന്ദിച്ചു. ഇന്ത്യയുടെ നേട്ടങ്ങൾ അമേരിക്കയ്ക്ക് ഗുണകരമാണെന്നും ഉയർന്ന ജനാധിപത്യമൂല്യങ്ങളാണ് ഇരുരാജ്യങ്ങളേയും നയിക്കുന്നതെന്നും യു.എസ്. സ്റ്റേറ്റ് സെക്രട്ടറി വ്യക്തമാക്കി. ആന്റണി ബ്ലിങ്കനെ നേരിട്ട് കാണാനായതിൽ അതീവ സന്തുഷ്ടനാണ്. ഇന്ത്യ-അമേരിക്ക ബന്ധം സുശക്തമാക്കാൻ ജോ ബൈഡൻ എടുത്തിരിക്കുന്ന തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനും വൈസ് പ്രസിഡന്റ് കമലാ ഹാരിസിനും നന്ദിയും ആശംസകളും അറിയിച്ചുകൊണ്ടാണ് പ്രധാനമന്ത്രി ചർച്ച ആരംഭിച്ചത്. ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്.ജയശങ്കർ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ എന്നിവരേയും ബ്ലിങ്കൻ സന്ദർശിച്ചിരുന്നു.
ഇരുവരുമായി നടത്തിയ സംഭാഷണങ്ങളുടെ വിവരങ്ങളും ബ്ലിങ്കൻ മോദിയുമായി പങ്കുവെച്ചു. പ്രതിരോധം, സമുദ്ര സുരക്ഷ, വാണിജ്യം, സാമ്പത്തിക നിക്ഷേപം, കാലാവസ്ഥാ വ്യതിയാനം, ശാസ്ത്രസാങ്കേതികം എന്നീ മേഖലകളിൽ ഇരുരാജ്യങ്ങളും ഒരുമിച്ച് നീങ്ങുമെന്നും ബ്ലിങ്കൻ പറഞ്ഞു.