കൊച്ചി: ഡ്യൂട്ടിയിലുള്ള ഡോക്ടർക്ക് നേരെ വീണ്ടും ആക്രമണം. അപകടത്തിൽ പരിക്കേറ്റ് ചികിത്സയ്ക്കെത്തിയ ആളാണ് ഡോക്ടർക്ക് നേരെയും ആശുപത്രിയിലുണ്ടായിരുന്ന മറ്റ് ചിലർക്കുനേരെയും ആക്രമണം നടത്തിയത്. കളമശേരി മെഡിക്കൽ കോളേജിൽ ഇന്നലെ രാത്രി പതിനൊന്ന് മണിക്കായിരുന്നു സംഭവം. പ്രതി വട്ടേക്കുന്ന് സ്വദേശി ഡോയൽ വാൾഡിൻ പിടിയിലായി. ഇയാൾ ഓടിച്ചിരുന്ന വാഹനം അപകടത്തിൽപ്പെട്ടാണ് ആശുപത്രിയിലെത്തിയത്.
വന്നതുമുതൽ അസ്വാഭാവിക പെരുമാറ്റമായിരുന്നെന്ന് ദൃക്സാക്ഷികൾ പറയുന്നു. ചികിത്സിക്കാനെത്തിയ ഡോക്ടർ ഇർഫാൻ ഖാനോട് തട്ടിക്കയറുകയും മുഖത്തടിക്കുകയും പിടിച്ചുതള്ളുകയും ചെയ്തുവെന്നാണ് പരാതി. ഇയാൾ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും വനിതാ ജീവനക്കാരെ അസഭ്യം പറഞ്ഞുവെന്നും ഡോക്ടർ ഇർഫാൻ നൽകിയ പരാതിയിൽ പറയുന്നു. ഡോയൽ മദ്യമോ, ലഹരിയോ ഉപയോഗിച്ചിരുന്നോ എന്നത് വ്യക്തമല്ല. ഡോക്ടറുടെ പരാതിയിൽ രാത്രിതന്നെ കളമശേരി പൊലീസെത്തി ഇയാളെ കസ്റ്റഡിയിലെടുത്തു.