വെല്ലിംഗ്ടൺ: ന്യൂസീലൻഡിൽ ഹോസ്റ്റലിൽ ഉണ്ടായ തീപിടിത്തത്തിൽ ആറു പേർ മരിച്ചു. നിരവധി ആളുകൾക്ക് പൊള്ളലേറ്റു. 11 പേരെ കാണാതായതായി റിപ്പോർട്ടുകളുണ്ട്. മരണസംഖ്യ ഉയർന്നേക്കാമെന്ന് പ്രധാനമന്ത്രി ക്രിസ് ഹിപ്കിൻസ് മുന്നറിയിപ്പ് നൽകി. ഇതുവരെയായി 52 ആളുകളെ രക്ഷപ്പെടുത്തിയതായി ന്യൂസീലൻഡ് പൊലീസ് പറഞ്ഞു.
ന്യൂടൗണിലെ വെല്ലിംഗ്ടൺ പരിസരത്തുള്ള ലോഫേഴ്സ് ലോഡ്ജിന്റെ മുകളിലത്തെ നിലയിലാണ് അർദ്ധരാത്രിക്ക് ശേഷം തീപിടുത്തമുണ്ടായതെന്ന് പോലീസ് പറഞ്ഞു. തീപിടിത്തതിന്റെ കാരണം വ്യക്തമായിട്ടില്ലെന്നും പൊലീസ് പറഞ്ഞു.
92 മുറികളുള്ള കെട്ടിടത്തിൽ ഇനിയും ആളുകൾ കുടങ്ങിക്കിടക്കുന്നതായാണ് സംശയം. തീ ഒരു പരിധിവരെ നിയന്ത്രിക്കാനായെങ്കിലും കെട്ടിടത്തിന്റെ മേൽക്കൂര ഇടിയുമെന്ന ഭീതിയുള്ളതിനാൽ ഇതുവരെ ഉള്ളിലേക്ക് പ്രവേശിക്കാനായിട്ടില്ല.
കെട്ടിടനിർമ്മാണ തൊഴിലാളികൾ, ആശുപത്രി ജീവനക്കാർ, ചെറിയ കുറ്റകൃത്യങ്ങൾക്ക് സമൂഹത്തിൽ ശിക്ഷ അനുഭവിക്കുന്നവർ എന്നിവരുൾപ്പെടെയുള്ളവർക്ക് ഹോസ്റ്റലിൽ താമസ സൗകര്യം ഒരുക്കിയിരുന്നു.