ചെന്നൈ: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ അധ്യക്ഷതയിൽ ചേർന്ന സതേൺ സോണൽ കൗൺസിൽ യോഗത്തിൽ മുല്ലപ്പെരിയാർ ഉൾപ്പെടെയുള്ള സുപ്രധാന വിഷയങ്ങളിൽ നിലപാട് വ്യക്തമാക്കി കേരളം. മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമിക്കണമെന്ന ആവശ്യം കേരളം യോഗത്തിൽ ആവർത്തിച്ചു.
പുതിയ അണക്കെട്ട് യാഥാർഥ്യമായാലും തമിഴ്നാടിന് ആവശ്യമായ മുഴുവൻ ജലവും ലഭ്യമാക്കുമെന്ന് കേരളം ഉറപ്പുനൽകി. അണക്കെട്ടിന്റെ നിർമാണച്ചെലവ് പൂർണമായും വഹിക്കാൻ തയ്യാറാണെന്നും രൂപരേഖ, സ്ഥലം, നിർമാണ മേൽനോട്ടം എന്നിവ സംബന്ധിച്ച് തമിഴ്നാടിന് തീരുമാനമെടുക്കാമെന്നും കേരളം അറിയിച്ചു.

എന്നാൽ നിലവിലെ നിലപാടിൽനിന്ന് പിന്നോട്ടില്ലെന്ന് തമിഴ്നാട് വ്യക്തമാക്കി. മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 152 അടിയായി ഉയർത്തണമെന്ന ആവശ്യത്തിൽ തമിഴ്നാട് ഉറച്ചുനിന്നു.
കേരളത്തെ അന്താരാഷ്ട്ര നിലവാരത്തിലുള്ള പ്രമുഖ തുറമുഖ കേന്ദ്രമാക്കി മാറ്റാൻ ലക്ഷ്യമിടുന്ന ‘മിഷൻ സമുദ്ര’ പദ്ധതിക്ക് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ പ്രാദേശിക സഹകരണം വേണമെന്നും കേരളം യോഗത്തിൽ ആവശ്യപ്പെട്ടു.
സംസ്ഥാനങ്ങളുടെ സാമ്പത്തികവും ഭരണഘടനാപരവുമായ അധികാരങ്ങളെ ബാധിക്കുന്ന കേന്ദ്ര സർക്കാരിന്റെ ഖനി–ധാതു നിയമഭേദഗതി അടിയന്തരമായി പിൻവലിക്കണമെന്നും കേരളം ആവശ്യപ്പെട്ടു.
പാർലമെന്റിലെ വനിതാ പ്രാതിനിധ്യം സംബന്ധിച്ച നിർണായക നിർദേശവും കേരളം മുന്നോട്ടുവെച്ചു. പാർലമെന്റിലെ ആകെ സീറ്റുകളുടെ എണ്ണം വർധിപ്പിക്കാതെ നിലവിലുള്ള ഘടനയിൽത്തന്നെ സ്ത്രീകൾക്ക് 33 ശതമാനം സംവരണം ഉടൻ നടപ്പാക്കണമെന്നാണ് കേരളം ആവശ്യപ്പെട്ടത്.


