ഇടുക്കി: സഹപാഠികൾ ലഹരി ഉപയോഗിക്കുന്ന വിവരം അധ്യാപകനെ അറിയിച്ച പതിനാറുകാരനെ ക്രൂരമായി മർദിച്ചതായി പരാതി. ഇടുക്കി അണക്കര സ്വദേശിയായ വിദ്യാർഥിയുടെ ജനനേന്ദ്രിയത്തിന് ഗുരുതരമായി പരിക്കേറ്റു. തൊടുപുഴയിൽ മൊബൈൽ ഫോൺ, ലാപ്ടോപ്പ് സർവീസ് പരിശീലനം നൽകുന്ന സ്ഥാപനത്തിന്റെ ഹോസ്റ്റലിലാണ് സംഭവം. 11 വിദ്യാർഥികളാണ് മൂന്ന് മുറികളിലായി ഹോസ്റ്റലിൽ താമസിച്ചിരുന്നത്. ഇവരിൽ മൂന്നുപേർ കഞ്ചാവ് ഉൾപ്പെടെയുള്ള ലഹരിവസ്തുക്കൾ ഉപയോഗിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് പതിനാറുകാരൻ അധ്യാപകനെ വിവരം അറിയിച്ചു. അധ്യാപകന്റെ നിർദേശപ്രകാരം ലഹരി ഉപയോഗത്തിന്റെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി കൈമാറിയതായും പരാതിയിൽ പറയുന്നു.

ദൃശ്യങ്ങൾ നൽകിയിട്ടും ബന്ധപ്പെട്ട വിദ്യാർഥികൾക്കെതിരെ സ്ഥാപന അധികൃതർ നടപടിയെടുത്തില്ലെന്നാണ് ആരോപണം. പകർത്തിയ ദൃശ്യങ്ങൾ ഫോണിൽനിന്ന് നീക്കം ചെയ്യാൻ പതിനാറുകാരനോട് ആവശ്യപ്പെട്ടതായും കുടുംബം പറയുന്നു. ഇതിന് പിന്നാലെയാണ് സഹപാഠികൾ വിദ്യാർഥിയെ ആക്രമിച്ചതെന്നാണ് പരാതി. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ വിദ്യാർഥി ചികിത്സയിലാണ്. സംഭവവുമായി ബന്ധപ്പെട്ട് ഒരു സഹപാഠിയെ തൊടുപുഴ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കിയശേഷം ഇയാളെ വിട്ടയച്ചു. ആക്രമണസമയത്ത് ഒപ്പമുണ്ടായിരുന്ന മറ്റു വിദ്യാർഥികൾക്കെതിരെ കേസെടുത്തിട്ടില്ലെന്നും പരാതിക്കാർ ആരോപിക്കുന്നു. വിദ്യാർഥിയുടെ തുടർചികിത്സയ്ക്കുള്ള ചെലവ് കണ്ടെത്താനാകാതെ കുടുംബം പ്രതിസന്ധിയിലാണ്. പിതാവ് കാൻസർ ബാധിതനാണെന്നും കുടുംബം കടുത്ത സാമ്പത്തിക ബുദ്ധിമുട്ട് നേരിടുകയാണെന്നും ബന്ധുക്കൾ അറിയിച്ചു.

