മനാമ: ബഹ്റൈനിൽനിന്ന് കേരളത്തിലേക്കും മംഗളൂരുവിലേക്കുമുള്ള വിമാന സർവീസുകൾ പുനരാരംഭിക്കുന്നതായി എയർ ഇന്ത്യ എക്സ്പ്രസ് അറിയിച്ചു. ഓഗസ്റ്റ് 14 മുതൽ 18 വരെയുള്ള സർവീസുകളുടെ ഷെഡ്യൂളാണ് നിലവിൽ കമ്പനി പുറത്തുവിട്ടിരിക്കുന്നത്. സർവീസ് സമയങ്ങളിലും മാറ്റം വരുത്തിയിട്ടുണ്ട്.
പ്രഖ്യാപിച്ച ഷെഡ്യൂൾ പ്രകാരം കോഴിക്കോട്, കണ്ണൂർ, കൊച്ചി, മംഗളൂരു സെക്ടറുകളിലേക്കാണ് സർവീസുകൾ നടത്തുക. ഓഗസ്റ്റ് 14ന് ബഹ്റൈനിൽനിന്ന് കോഴിക്കോട്ടേക്ക് ഉച്ചയ്ക്ക് 12.25നും കൊച്ചിയിലേക്ക് രാവിലെ 10.25നും വിമാനങ്ങൾ പുറപ്പെടും.
ഓഗസ്റ്റ് 15ന് കോഴിക്കോട്, കണ്ണൂർ, മംഗളൂരു എന്നിവിടങ്ങളിലേക്കും ഓഗസ്റ്റ് 16ന് കോഴിക്കോട്, കൊച്ചി സെക്ടറുകളിലേക്കും സർവീസുകളുണ്ടാകും. ഓഗസ്റ്റ് 17ന് കോഴിക്കോട്, മംഗളൂരു റൂട്ടുകളിലും ഓഗസ്റ്റ് 18ന് കോഴിക്കോട്, കണ്ണൂർ റൂട്ടുകളിലും സർവീസ് നടത്തും. ഇതേ ദിവസങ്ങളിൽ ഇന്ത്യയിൽനിന്ന് ബഹ്റൈനിലേക്കുള്ള മടക്കസർവീസുകളും ഉണ്ടായിരിക്കുമെന്ന് കമ്പനി അറിയിച്ചു.
പ്രാദേശിക സംഘർഷത്തെത്തുടർന്ന് സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി കഴിഞ്ഞ മാസം 22 മുതലാണ് എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ റദ്ദാക്കിയത്. ഓഗസ്റ്റ് 13 വരെയുള്ള സർവീസുകൾ നിലവിൽ റദ്ദാക്കിയ നിലയിൽ തുടരും.
സംഘർഷത്തിൽ നേരിയ ശമനമുണ്ടായിട്ടും സർവീസുകൾ പുനരാരംഭിക്കാത്തതിൽ യാത്രക്കാർ പ്രതിഷേധം അറിയിച്ചിരുന്നു. സമാന റൂട്ടുകളിൽ മറ്റു വിമാനക്കമ്പനികൾ സർവീസ് നടത്തിയപ്പോഴും എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് നടത്താതിരുന്നതാണ് പ്രധാനമായും യാത്രക്കാരുടെ പ്രതിഷേധത്തിന് ഇടയാക്കിയത്. വിഷയത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഷാഫി പറമ്പിൽ എം.പി കേന്ദ്ര വ്യോമയാന മന്ത്രിക്ക് കത്തയച്ചിരുന്നു.

