ആലപ്പുഴ: ഉസ്ബെക്കിസ്ഥാനിൽ മലയാളി എംബിബിഎസ് വിദ്യാർത്ഥിനി കൊല്ലപ്പെട്ട സംഭവത്തിൽ കേരളത്തിൽ കേസ് രജിസ്റ്റർ ചെയ്തു. കൊല്ലപ്പെട്ട സാവരിയയുടെ മൃതദേഹം ഇന്ന് വണ്ടാനം മെഡിക്കൽ കോളേജിൽ റീപോസ്റ്റ്മോർട്ടം ചെയ്യും. രാവിലെ 11 മണിയോടെയാണ് റീപോസ്റ്റ്മോർട്ടം നടക്കുക.
കുടുംബത്തിന്റെ ആവശ്യപ്രകാരമാണ് റീപോസ്റ്റ്മോർട്ടം നടത്തുന്നത്. സാവരിയയുടെ ശരീരത്തിൽ മറ്റ് മുറിവുകളും ഉണ്ടായിരുന്നുവെന്നാണ് കുടുംബത്തിന്റെ ആരോപണം. ഇതിനെ തുടർന്ന് പെൺകുട്ടിയുടെ പിതാവ് ബസന്ത് ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി.
സംഭവത്തിൽ പെരിന്തൽമണ്ണ സ്വദേശിയായ സദറുൽ അനമിനെതിരെ കൊലക്കുറ്റം ചുമത്തിയാണ് ഹരിപ്പാട് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. സദറുൽ അനം നിലവിൽ ഉസ്ബെക്കിസ്ഥാൻ പോലീസിന്റെ കസ്റ്റഡിയിലാണ്.
സാവരിയയുടെ ഹോസ്റ്റലിലെ സഹപാഠികൾ ബുഖാറ പോലീസിന് നൽകിയ മൊഴിയിൽ പ്രതി നേരത്തെയും സാവരിയയെ ഉപദ്രവിച്ചിരുന്നതായി വ്യക്തമാക്കിയെന്നാണ് വിവരം. പെൺകുട്ടി താഴെ വീണുവെന്ന് പറഞ്ഞാണ് പ്രതി ആദ്യം ആശുപത്രിയിൽ എത്തിച്ചതെന്നും റിപ്പോർട്ടുകളുണ്ട്. തുടക്കത്തിൽ പ്രതി കുറ്റം സമ്മതിച്ചിരുന്നില്ലെന്നും പറയുന്നു.
പ്രതിയും ഇരയും ഇന്ത്യക്കാരായതിനാൽ ഇന്ത്യയും ഉസ്ബെക്കിസ്ഥാനും തമ്മിലുള്ള നയതന്ത്ര നടപടിക്രമങ്ങളുടെ അടിസ്ഥാനത്തിൽ കേസ് ഇന്ത്യയ്ക്ക് കൈമാറാനുള്ള സാധ്യതയും പരിശോധിക്കുന്നുണ്ട്. വിചാരണ ഉൾപ്പെടെയുള്ള നടപടികൾ ഇന്ത്യയിൽ നടക്കാനാണ് സാധ്യത. പ്രതിയുടെ കുടുംബവും വിചാരണ കേരളത്തിലാക്കണമെന്ന നിലപാടിലാണ്.
ഇന്ന് പുലർച്ചെയാണ് സാവരിയയുടെ മൃതദേഹം കൊച്ചിയിലെത്തിച്ചത്. റീപോസ്റ്റ്മോർട്ടത്തിന് ശേഷം വൈകുന്നേരം നാലുമണിയോടെ സംസ്കാര ചടങ്ങുകൾ നടത്തും.

