
ലഖ്നൗ: അയോധ്യ രാമക്ഷേത്രത്തിൽ കാണിക്കയായി ലഭിച്ച പണം വകമാറ്റി ചെലവഴിച്ചെന്ന പരാതിയിൽ എട്ട് പേരെ പ്രതികളാക്കി എഫ്ഐആർ രജിസ്റ്റർ ചെയ്തു. പ്രതികളിൽ ആറുപേർ പ്രത്യേക അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിലാണെന്നാണ് വിവരം. ക്ഷേത്ര ട്രസ്റ്റ് അംഗം നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തത്.
ശ്രീരാമ ജന്മഭൂമി തീർഥക്ഷേത്ര ട്രസ്റ്റ് അംഗം കൃഷ്ണ മോഹൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ രാമജന്മഭൂമി പൊലീസ് സ്റ്റേഷനിലാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. മോഷണം, വിശ്വാസവഞ്ചന, വഞ്ചന, ക്രിമിനൽ ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്.
അനുക്കൽപ് മിശ്ര, ലവകുശ് മിശ്ര, അവിനാഷ് ശുക്ല, രാംശങ്കർ മിശ്ര, രമാശങ്കർ യാദവ്, മനീഷ് യാദവ്, സുഭാഷ് ചന്ദ്ര ശ്രീവാസ്തവ, കരുണേഷ് പാണ്ഡെ എന്നിവരാണ് കേസിലെ പ്രതികൾ. ഇവരിൽ ആറുപേരാണ് നിലവിൽ കസ്റ്റഡിയിലുള്ളത്. ശേഷിക്കുന്ന രണ്ടുപേർക്കായി തിരച്ചിൽ തുടരുകയാണ്.
പ്രതികളിൽ ആറുപേർ ക്ഷേത്രത്തിലെ കാണിക്കപ്പണം എണ്ണുന്നതിനായി ചുമതലപ്പെടുത്തിയിരുന്ന ജീവനക്കാരാണെന്നാണ് റിപ്പോർട്ട്. പണം തട്ടിയെടുക്കുന്നതായി സംശയിക്കുന്ന ദൃശ്യങ്ങൾ സിസിടിവി ക്യാമറകളിൽ പതിഞ്ഞിട്ടുണ്ടെന്നും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്.
പ്രത്യേക അന്വേഷണ സംഘം ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചതിന് പിന്നാലെയാണ് കേസിൽ നടപടി ശക്തമായത്. ജൂൺ 13ന് കാണിക്ക കൈകാര്യം ചെയ്യുന്നതിൽ ക്രമക്കേട് നടന്നതായി ആരോപണം ഉയർന്നതിനെ തുടർന്ന് ശ്രീരാമ ജന്മഭൂമി തീർഥക്ഷേത്ര ട്രസ്റ്റിന്റെ അഭ്യർഥന പ്രകാരമാണ് എസ്ഐടി രൂപീകരിച്ചത്.
ലഖ്നൗ ഡിവിഷണൽ കമ്മീഷണർ വിജയ് വിശ്വാസ് പന്തിന്റെ നേതൃത്വത്തിലുള്ള സമിതിയിൽ ലഖ്നൗ റേഞ്ച് ഐജി എസ്. കിരൺ, ധനകാര്യ സ്പെഷൽ സെക്രട്ടറി നീൽരതൻ കുമാർ എന്നിവരും അംഗങ്ങളാണ്.
അന്വേഷണത്തിൽ നിർണായക കണ്ടെത്തലുകൾ ഉണ്ടായതായാണ് വിവരം. ക്ഷേത്ര ജീവനക്കാരിൽ ഒരാളുടെ വീട്ടിൽ നിന്ന് 10 ലക്ഷത്തിലധികം രൂപ പിടിച്ചെടുത്തതായി റിപ്പോർട്ടുണ്ട്. മറ്റൊരു ജീവനക്കാരന്റെ കൈയിൽ നിന്ന് ക്ഷേത്രത്തിലെ സംഭാവനപ്പെട്ടികളുടെ താക്കോലുകളും കണ്ടെടുത്തതായി പറയുന്നു.
ക്ഷേത്രവുമായി ബന്ധപ്പെട്ട സന്നദ്ധ സേവകരും ജീവനക്കാരും ഉൾപ്പെടെയുള്ളവർ അന്വേഷണ സംഘത്തിന്റെ നിരീക്ഷണത്തിലാണ്. 2024 ജനുവരി 22ന് രാംലല്ല പ്രതിഷ്ഠാ ചടങ്ങിന് ശേഷം ചിലരുടെ സാമ്പത്തിക സ്ഥിതിയിൽ ഉണ്ടായ വേഗത്തിലുള്ള മാറ്റവും അന്വേഷണത്തിന് കാരണമായിട്ടുണ്ട്.


