
ലണ്ടന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ര് സ്റ്റാമര്‍ രാജിവച്ചു. പ്രധാനമന്ത്രി സ്ഥാനത്തുനിന്നും ഭരണകക്ഷിയായ ലേബര്‍ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ നിന്നുമാണ് സ്റ്റാര്‍മര്‍ രാജിവച്ചത്. പ്രധാനമന്ത്രി സ്ഥാനത്തേക്കുള്ള നാമനിർദേശങ്ങൾ ക്ഷണിക്കാൻ ലേബർ പാർട്ടി എക്സിക്യൂട്ടീവ് കമ്മിറ്റിയോട് അദ്ദേഹം നിർദേശിച്ചിട്ടുണ്ട്. സെപ്റ്റംബറിനുള്ളിൽ അതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ പൂർത്തിയാക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. അതുവരെ ഇടക്കാല പ്രധാനമന്ത്രിയായി സ്റ്റാർമർതന്നെ തുടരും. കഴിഞ്ഞ കുറച്ചുമാസങ്ങളായി കെയ്ര് സ്റ്റാര്‍മറുടെ നേതൃത്വത്തിനെതിരെ പാര്‍ട്ടിയില്‍ അതൃപ്തി ശക്തമായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച നടന്ന മേക്കര്‍ഫീല്‍ഡ് ഉപതെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെയാണ് വലിയ അടി കിട്ടിയത്. സ്റ്റാര്‍മറുടെ പ്രധാന രാഷ്ട്രീയ എതിരാളിയും ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ മേയറുമായിരുന്ന ആന്‍ഡി ബേണ്‍ഹാം 55 ശതമാനം വോട്ട് നേടി വന്‍ ഭൂരിപക്ഷത്തോടെ ഈ സീറ്റില്‍ വിജയിച്ചു. 2024ലെ പൊതുതെരഞ്ഞെടുപ്പില്‍ വന്‍വിജയം നേടി അധികാരത്തിലെത്തിയ സ്റ്റാര്‍മര്‍, രണ്ടുവര്‍ഷം തികയുന്നതിന് മുന്‍പേ രാജി പ്രഖ്യാപിച്ചിരിക്കുകയാണ്. പാര്‍ട്ടിക്കുള്ളിലെ അതൃപ്തി, ജനപ്രീതിയിലെ ഇടിവ്, അടുത്തകാല രാഷ്ട്രീയ സംഭവവികാസങ്ങള്‍ എന്നിവയാണ് അദ്ദേഹത്തിന് മേല്‍ സമ്മര്‍ദ്ദം വര്‍ധിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.


