
തിരുവനന്തപുരം: മുഖ്യമന്ത്രിയായിരിക്കെ പിണറായി വിജയൻ നടത്തിയ വിദേശയാത്രകളുടെ ചെലവ് സംബന്ധിച്ച് പൊതുഭരണ വകുപ്പിന്റെ മറുപടി വിവാദമാകുന്നു. കഴിഞ്ഞ പത്ത് വർഷത്തിനിടെ 17 രാജ്യങ്ങൾ സന്ദർശിച്ച പിണറായി വിജയൻ 30 വിദേശയാത്രകൾ നടത്തിയെന്നാണ് വിവരാവകാശ നിയമപ്രകാരമുള്ള മറുപടിയിൽ വ്യക്തമാക്കുന്നത്.
എന്നാൽ, ഇതിൽ എട്ട് യാത്രകളുടെ ചെലവ് മാത്രമാണ് പൊതുഭരണ വകുപ്പ് പുറത്തുവിട്ടത്. പുറത്തുവിട്ട കണക്കുകൾ പ്രകാരം ഈ എട്ട് യാത്രകൾക്കായി 74,59,364 രൂപ ചെലവായതായി റിപ്പോർട്ടിൽ പറയുന്നു. അതേസമയം, താമസച്ചെലവിനായി ചെലവഴിച്ച തുക പൂജ്യമാണെന്ന മറുപടിയാണ് അധികൃതർ നൽകിയിരിക്കുന്നത്.
യുഎസ്, ബഹ്റൈൻ, നെതർലാൻഡ്സ്, സ്വിറ്റ്സർലാൻഡ്, യുഎഇ, യുകെ, ഫ്രാൻസ്, ജപ്പാൻ, നോർവേ, ക്യൂബ, ദക്ഷിണ കൊറിയ, സിംഗപ്പൂർ, സൗദി അറേബ്യ, ഒമാൻ, ഖത്തർ, കുവൈത്ത് എന്നീ രാജ്യങ്ങളാണ് പിണറായി വിജയൻ കേരള മുഖ്യമന്ത്രിയായിരിക്കെ സന്ദർശിച്ചത്.
30 യാത്രകളിൽ നാല് യാത്രകൾ ചികിത്സയ്ക്കായി യുഎസിലേക്കായിരുന്നു. ഇതിനു പുറമെ നാല് സ്വകാര്യ യാത്രകളും നടത്തിയതായി രേഖകളിൽ വ്യക്തമാക്കുന്നു. 2018 ജൂലൈയിൽ യുഎസിലേക്കുള്ള യാത്ര സർക്കാർ രേഖകളിൽ ‘സ്വകാര്യ’യാത്രയായാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാൽ, അതിനായി 3,82,807 രൂപ യാത്രാക്കൂലിയായി അനുവദിച്ചിട്ടുണ്ടെന്നും പൊതുഭരണ വകുപ്പിന്റെ മറുപടിയിൽ പറയുന്നു.
കോട്ടയം ജില്ലയിലെ മുളക്കുളം സൗത്ത് സ്വദേശി എം.ടി. തോമസ് വിവരാവകാശ നിയമപ്രകാരം നൽകിയ ചോദ്യങ്ങൾക്കാണ് പൊതുഭരണ വകുപ്പ് മറുപടി നൽകിയത്. യാത്രയുടെയും താമസത്തിന്റെയും കൃത്യമായ കണക്കുകൾ നൽകാത്തതിനെതിരെ അപ്പീൽ നൽകാനാണ് തോമസിന്റെ തീരുമാനം.


